തിരുവനന്തപുരം: കോൺഗ്രസും സിപിഎമ്മും ലയിക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ ഇരു പാർട്ടികളും ഒന്നായ സ്ഥിതിക്ക് കേരളത്തിലും അത് പിന്തുടരണം. അധികാരം പങ്കിട്ടെടുക്കാൻ മാത്രമാണ് കേരളത്തിൽ രണ്ടു പാർട്ടികളും വേറിട്ട് നിൽക്കുന്നത്. ആശയതലത്തിൽ എന്ത് വ്യത്യാസമാണ് സിപിഎമ്മും കോൺഗ്രസും തമ്മിലുള്ളതെന്ന് ഇവര്‍ വ്യക്തമാക്കണം.
രണ്ടു കൂട്ടരിൽ ആരു ഭരിച്ചാലും ഇരു പാർട്ടികളിലെയും നേതാക്കൻമാരുടെ ആഗ്രഹം നിറവേറ്റപ്പെടുന്നുണ്ട്. സീതാറാം യെച്ചൂരിയും രാഹുൽഗാന്ധിയും ഏകോദര സഹോദരൻമാരെപ്പോലെയാണ് ദില്ലിയിൽ പ്രവർത്തിക്കുന്നത്. ബംഗാളിൽ നേരത്തെ തന്നെ ഇരുവരും ഒറ്റപാർട്ടിയായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് പോലും. ആ മാതൃക കോടിയേരി ബാലകൃഷ്ണനും എംഎം ഹസനും കേരളത്തിലും പിന്തുടരണം.
ദേശീയ തലത്തിൽ സിപിഎം കോൺഗ്രസിന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. കേരളത്തിലും അതാണ് അവസ്ഥ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തോമസ് ചാണ്ടിയുടെ റിസോർട്ടിലക്കുള്ള റോഡ് നന്നാക്കാൻ പി ജെ കുര്യനും കെ ഇ ഇസ്മയിലും ഒരുമിച്ച് എംപി ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ അനുവദിച്ചത്. ബിജെപി വിരുദ്ധത മറയാക്കി രണ്ടു പാർട്ടികളും നടത്തുന്ന കൂട്ടു കച്ചവടം കേരളത്തിൽ ഇനി വിലപ്പോവില്ല. അണികളെ പറ്റിക്കുന്ന ഏര്‍പ്പാട് അവസാനിപ്പിച്ച് രണ്ടു കൂട്ടരും ഒന്നായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.