കണ്ണൂർ : വ്യാജ വിവാഹരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസിൽ അഭിഭാഷകയും ഭർത്താവും തളിപ്പറമ്പ് ഡിവൈഎസ്പി ഓഫിസിലെത്തി കീഴടങ്ങി. അഭിഭാഷക കെ വി ശൈലജ, ഭർത്താവ് പി കൃഷ്ണകുമാർ എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തളളിയിരുന്നു.
രാവിലെ ഒമ്പതരക്കാണ് ശൈലജയും കൃഷ്ണകുമാറും തളിപ്പറമ്പ് ഡി.വൈ.എസ്.പിക്ക് മുന്നിൽ കീഴടങ്ങിയത്. പയ്യന്നൂർ കോടതിയിൽ കീഴടങ്ങുമെന്നായിരുന്നു പൊലീസിന് നേരത്തെ ലഭിച്ച സൂചന. ഇതിനിടയിലാണ് ശൈലജയും കൃഷ്ണകുമാറും തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ മുൻപിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഇവരുടെ മുൻ കൂർ ജാമ്യാപേക്ഷ കോടതിതള്ളിയിരുന്നു.
പ്രതികൾ കീഴടങ്ങിയ വിവരമറിഞ്ഞ് ബാലകൃഷ്ണന്റെ ബന്ധുക്കളും ഡിവൈഎസ്പി ഓഫിസിലെത്തി. ശൈലജയുടെ സഹോദരി കെ വി ജാനകിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തെന്ന് വ്യാജരേഖയുണ്ടാക്കിയാണ് ബാലകൃഷ്ണന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുത്തത്. കൂടാതെ ബാലകൃഷ്ണന്റെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും പ്രതികൾ സ്വന്തമാക്കിയിരുന്നു. ശൈലജയുടെ സഹോദരി ജാനകിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.