മാഡ്രിഡ് : സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന ഭീകരാക്രമണത്തിൽ 13 മരണം. 50 ഓളം പേർക്ക് പരിക്കേറ്റു. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. സ്പാനിഷ് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ 5 ഭീകരരെ വധിച്ചു.
ഇന്നലെ വൈകുന്നേരമാണ് സ്പെയിനിനെ നടുക്കിക്കൊണ്ട് ബാഴിസലോണയിലെ ലാസ് റമ്പ്ളസ് എന്ന സ്ഥലത്ത് ഭീകരാക്രമണമുണ്ടായത്. ആൾക്കൂട്ടത്തിനിടയിലേക്ക് അജ്ഞാതൻ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു.സംഭവത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ് .അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ട്രക്ക് വാടകയ്ക്ക് നൽകിയ ആളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.സംഭവത്തെ തുടർന്ന് മെട്രോ സ്റ്റേഷനുകൾ അടയ്ക്കാനും സർവീസ് നിർത്തിവയ്ക്കാനും അധികൃതർ നിർദ്ദേശം നൽകി.ബാഴ്സലോണയിലെ ഭീകരാക്രമണത്തെ ലോകരാജ്യങ്ങൾ അപലപിച്ചു.
എന്തു സഹായവും സ്പെയ്നിനു വേണ്ടി ചെയ്യാൻ തയ്യാറാണെന്നും സ്പെയിൻ ജനത മന സാന്നിധ്യം കൈവെടിയരുതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വിറ്റർ വഴി അറിയിച്ചു.ഇന്ത്യൻ പൗരൻമാരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമസ്വരാജ് അറിയിച്ചു.ബാഴ്സലോണയിൽ വെടിവയ്പ്പ് നടന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു