ദോഹ : ഖത്തർ തീർത്ഥാടകർക്ക് സൗദി അറേബ്യയുടെ അതിർത്തി തുറന്നു കൊടുക്കാനും ഹാജിമാരെ കൊണ്ടുവരാൻ ദോഹയിലേക്ക് സൗദി എയർ ലൈൻസിന്റെ വിമാനമയക്കാനും സൽമാൻ രാജാവിന്റെ ഉത്തരവ് .ഖത്തറിൽ നിന്നുള്ള തീർത്ഥാടകർ ഹജ്ജിനെത്തുമോ എന്ന സംശയം നിലനിൽക്കവെയാണ് സൗദിയുടെ ഈ പ്രഖ്യാപനം .
ഓൺലൈൻ അനുമതിയില്ലാതെ ഖത്തർ ഹാജിമാർക്ക് സൽവ അതിർത്തി കടന്നു കരമാർഗം സൗദിയിലേക്ക് പ്രവേശിക്കാനും രാജാവ് അനുമതി നൽകി. ഖത്തർ രാജകുടുംബത്തിലെ ഷെയ്ഖ് അബ്ദുല്ല ബിൻ അലിഅൽ താനി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തർ തീർത്ഥാടകർക്ക് സൗദിയിൽ വരാനുള്ള സൗകര്യങ്ങൾ ഇരുവരും ചർച്ച ചെയ്ത ശേഷമാണ് പ്രഖ്യാപനം ഉണ്ടായതു.
ഇവർക്ക് ദമ്മാം .അൽഹസ്സ വിമാനത്താവളങ്ങളിൽ നിന്നും ജിദ്ദയിലേക്കുള്ള യാത്ര സൗജന്യമായിരിക്കും.ദോഹയിൽ നിന്നും തീർത്ഥാടകരെ ജിദ്ദയിലെത്തിക്കാൻ സൗദി എയർ ലൈൻസിന്റെ വിമാനമായക്കാനും രാജാവ് നിർദ്ദേശിച്ചു. ഇതിന്റെ മുഴുവൻ ചിലവും സൗദി വഹിക്കുന്നതാണ്.
ഖത്തറിൽ നിന്നുമുള്ള തീർത്ഥാടകർ ഇത്തവണ ഹജ്ജിനെത്തുമോ എന്ന സംശയം നിലനിൽക്കവെയാണ് സൗദിയുടെ ഈ തീരുമാനം.ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ വേർപെടുത്തിയ അന്നുതന്നെ ഹജ്ജ് തീർത്ഥാടകരെ ഇത് ബാധിക്കില്ലായെന്നു സൗദി വ്യക്തമാക്കിയിരുന്നു. ഇവരെ സ്വീകരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട് .