കൊച്ചി : ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം . മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് ഹൈക്കോടതി. വയനാട് ബാലാവകാശ കമ്മീഷൻ അംഗമായി സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ ടിബി സുരേഷിനെ നിയമിക്കാൻ മന്ത്രി ദുരുദ്ദേശ പരമായി അധികാരം വിനിയോഗിച്ചതായി ഹൈക്കോടതി വിമർശിച്ചു.
കോട്ടയം സ്വദേശിനിയായ ഡോ. ജാസ്മിൻ അലക്സിന്റെ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. അംഗങ്ങളുടെ നിയമന അപേക്ഷയ്ക്കുള്ള തീയതി നീട്ടിയതിലാണ് കോടതി അധികാര ദുർവിനിയോഗമുണ്ടെന്ന് വിലയിരുത്തിയത് . സിപിഎമ്മിന്റെ സജീവ പ്രവർത്തകനും ക്രിമിനൽ കേസുകളിൽ പ്രതിയുമായ ടിബി സുരേഷിനെ നിയമിക്കാൻ വേണ്ടി മാത്രമാണ് തീയതി നീട്ടിയതെന്നും കോടതി അഭിപ്രായപ്പെട്ടു.
കാസർഗോഡ് ബാലാവകാശ കമ്മീഷൻ അംഗം ശ്യാമള ദേവിയുടെ നിയമനവും കോടതി റദ്ദാക്കി .ആദ്യ വിജ്ഞാപന പ്രകാരം തിരഞ്ഞെടുത്തവരിൽ നിന്ന് രണ്ടു പേരെ നിയമിക്കാനും കോടതി ആവശ്യപ്പെട്ടു . മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന കോടതിയുടെ പരാമർശം ഗുരുതരമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു . മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു .