പാലക്കാട് : കല്ലടിക്കോട് വനത്തിലേക്ക് കയറ്റിവിട്ട കാട്ടാനക്കൂട്ടം വീണ്ടും ജനവാസ കേന്ദ്രത്തിലിറങ്ങി , മലമ്പുഴ മേഖലയിൽ ഇറങ്ങിയ ആനകൾ കടയുടെ ഷട്ടറുകൾ തകർത്തു . കാട്ടാനശല്യത്തെ തുടർന്ന് ഏക്കറുകണക്കിന് നെൽകൃഷിയാണ് ഈ മേഖലയിൽ നശിച്ചത്
കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥർ കല്ലടിക്കോട് വനത്തിലേക്ക് കയറ്റി വിട്ട കാട്ടാനക്കൂട്ടമാണ് മലമ്പുഴ മേഖലയിൽ ഇറങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി മലമ്പുഴയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൾ കടകൾ തകർത്തു. മലമ്പുഴ അമ്യൂസ്മെന്റ് പാർക്കിന് സമീപമുള്ള കടയുടെ മുൻ വശത്തുളള ഷട്ടറും ഗേറ്റും കാട്ടാന തകർത്തപ്പോൾ അത്ഭുതകരമായാണ് കടയിലുള്ളവർ രക്ഷപ്പെട്ടത്.
മലമ്പുഴയ്ക്ക് പുറമെ വേനോലി, കൊട്ടേക്കാട് ഭാഗത്തും കാട്ടാനയിറങ്ങിയിട്ടുണ്ട്. ഈ പ്രദേശത്ത് ഏക്കറുകണക്കിന് നെൽകൃഷിയാണ് നശിച്ചിട്ടുള്ളത്. . വയലിൽ ഇറങ്ങിയ കാട്ടാന നെല്ല് വൻതോതിൽ ചവിട്ടി നശിപ്പിച്ചിരിയ്ക്കുകയാണ്. കാട്ടാന ശല്യം തുടരുന്നത് കർഷകരെ കടുത്ത ദുരിതത്തിലാക്കുന്നു .
വനാതിർത്തിയിൽ കുങ്കിയാനകളുടെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമല്ലെന്നാണ് കർഷകരുടെ ആരോപണം. വനത്തിലേക്ക് കയറ്റി വിട്ട കാട്ടാനക്കൂട്ടം വീണ്ടും ഇറങ്ങിയത് വനം വകുപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്