കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഏഴു നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും കോൺഗ്രസിനും വട്ടപ്പൂജ്യം . തെരഞ്ഞെടുപ്പ് നടന്ന 148 സീറ്റുകളിൽ 140 ഇടത്തും തൃണമൂൽ കോൺഗ്രസ് വിജയിച്ചു . 6 ഇടത്ത് ബിജെഇ വിജയിച്ചപ്പോൾ ഒരു സീറ്റിൽ ഫോർവേഡ് ബ്ളോക്കും മറ്റൊരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു .
ഒരു കാലത്ത് സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന കിഴക്കൻ മിഡ്നാപ്പൂരിലെ ഹാൽദിയ നഗരസഭയിൽ മുഴുവൻ സീറ്റുകളും തൃണമൂൽ നേടി .പാൻസ്കുറയിലെ 18 വാർഡുകളിൽ 17 ഉം തൃണമൂൽ നേടിയപ്പോൾ ഒരു സീറ്റ് ബിജെപിക്ക് ലഭിച്ചു. ഈ രണ്ട് മുനിസിപ്പാലിറ്റികളിലും മിക്ക വാർഡുകളിലും ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.
ധുഗ്പുരി നഗരസഭയിൽ ആകെയുള്ള 16 ൽ 12 ഉം തൃണമൂൽ നേടി . ബാക്കിയുള്ള നാലെണ്ണം ബിജെപിയാണ് വിജയിച്ചത് . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു നാലു സീറ്റുകൾ ഉണ്ടായിരുന്നെങ്കിലും ഇക്കുറി ഒന്നും നേടാനായില്ല..നൽഹാട്ടിയിൽ 16 സീറ്റുകളിൽ; 14 ഉം തൃണമൂൽ നേടി . ഒരു സീറ്റ് ഫോർവേഡ് ബ്ളോക്ക് നേടിയപ്പോൾ ഒരെണ്ണം സ്വതന്ത്രന് ലഭിച്ചു. ബുനിയാദ് പൂരിൽ 14 ൽ 13 ഉം തൃണമൂൽ വിജയിച്ചപ്പോൾ ഒന്നിൽ ബിജെപിയാണ് വിജയിച്ചത് .
തൃണമൂലിന്റെ മുന്നേറ്റത്തിൽ കോൺഗ്രസും തകർന്നടിഞ്ഞു . ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിനായില്ല .