കൊച്ചി : ഭീകരവാദ റിക്രൂട്ടിംഗ് ശൃംഖലയില്‍ നിന്നും മോചിപ്പിക്കപ്പെട്ട കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍. തന്റെ ഭർത്താവെന്ന പേരിൽ അനീസ് അഹമ്മദ് എന്ന ആൾ നൽകിയ പരാതിയിൽ പയ്യന്നൂര്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്നാണ് ഹര്‍ജ്ജി. ഭീകരവാദ റിക്രൂട്ടിംഗ് സംഘമാണ് പരാതിക്ക് പിന്നിലെന്നും ജീവന് അപകടത്തിലാണെന്നും പെണ്‍കുട്ടിയും മാതാപിതാക്കളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂര്‍ ചെറുതാഴം സ്വദേശിനിയായ പെണ്‍കുട്ടി തന്റെ ഭാര്യയാണെന്നും വീട്ടുകാര്‍ അവളെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നുവെന്നുമുള്ള പരിയാരം സ്വദേശി അനീസ് ഹമീദിന്റെ പരാതിയില്‍ പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടിയും കുടുംബവും ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ മകളുടെ ഭര്‍ത്താവാണെന്ന അനീസ് ഹമീദിന്റെ അവകാശവാദം തെറ്റാണ്.
വ്യാജ മ്യാരേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകണ് ചെയ്തത്. അനീസ് ഹമീദിന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്നും ഭീകരവാദ ശൃംഖലയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. മാത്രമല്ല താന്‍ തടങ്കലിലല്ലെന്നും സ്വതന്ത്രയാണെന്നും വ്യക്തമാക്കി പെണ്‍കുട്ടി കോടതി മുന്‍പാകെ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനിടെ ഇക്കഴിഞ്ഞ ജൂണ്‍ 21ന് ഭീകരവാദ റിക്രൂട്ടിംഗ് ശൃംഖലയില്‍ നിന്നും മോചിപ്പിക്കപ്പെടുകയും പിന്നീട് കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്ത വ്യക്തി കൂടിയാണ് ഈ പെണ്‍കുട്ടി. ഇതിന് പിന്നാലെ അനീസ് ഹമീദിന്റെയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നും തങ്ങള്‍ക്ക് നിരവധി തവണ വധ ഭീഷണിയുണ്ടാവുകയും മകളെ സിറിയയിലേക്കോ, യമനിലേക്കോ കടത്തുമെന്ന് വീടിന് ചുറ്റും പോസ്റ്റര്‍ പ്രചരണം നടത്തുകയും ചെയ്തതായി മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം വധഭീഷണി കണക്കിലെടുത്ത് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന അപേക്ഷയും പെണ്‍കുട്ടിയുടെ കുടുംബം മുന്നോട്ട് വച്ചിട്ടുണ്ട്.