പരമ്പരാഗത ആയോധന കലകൾ പ്രോത്സാഹിപ്പിക്കുന്നതിലും സ്വായത്തമാക്കുന്നതിലും മലയാളികളെന്നും മുൻപന്തിയിലാണ്. എന്നാൽ മുംബൈ
സ്വദേശിയായ കാഞ്ചൻ ആവ്ചാരെ എന്ന യുവതിയാണ് കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റിന്റെ പ്രചാരണത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്.
രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ കളരിപ്പയറ്റിനെക്കുറിച്ചുള്ള അറിവു പകർന്നു നൽകുകയാണ് 27 കാരിയായ ഐടി ഉദ്യോഗസ്ഥ. ഭാരതീയ പാരമ്പര്യത്തിന്റെ വൈവിദ്ധ്യങ്ങളിലൂടെയുളള സഞ്ചാരമാണ് ഇതിലൂടെ പ്രാവർത്തികമാകുന്നതെന്ന് കാഞ്ചൻ പറയുന്നു. ആധുനികതയ്ക്കൊപ്പം നമ്മുടെ മഹത്തായ പൈതൃകവും പരമ്പരാഗത കലാ മൂല്യങ്ങളും കാത്തു സൂക്ഷിക്കാൻ പഠിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
2014 ൽ വിനോദ സഞ്ചാരിയായി കേരളത്തിൽ എത്തിയപ്പോഴാണ് കാഞ്ചൻ കളരിപ്പയറ്റിനെ അടുത്തറിയുന്നത്. തിരുവനന്തപുരം മുടവൻമുകളിലെ മാരുതി കളരി സംഘത്തിൽ കളരിപ്പയറ്റ് ശില്പശാലയിൽ പങ്കെടുത്ത ശേഷമാണ് കാഞ്ചൻ ഈ രംഗത്തേക്ക് വരുന്നത്. കളരിപ്പയറ്റ് ശാരീരിക സൗഖ്യത്തിനൊപ്പം മാനസിക ഉന്മേഷവും നൽകുന്നതായി ഈ മുംബൈക്കാരി സാക്ഷ്യപ്പെടുത്തുന്നു.