കൊളംബോ: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്‌ക്ക് ഫോളോ ഓൺ. വെടിക്കെട്ട് ബാറ്റിംഗ്‌ലൂടെ ഹാർദിക്ക് പാണ്ഡ്യ പകർന്ന ആവേശം ബൗളർമാർ ഏറ്റെടുത്തതോടെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 135 റൺസിൽ അവസാനിച്ചു. ഇതോടെ ആദ്യ ഇന്നിംഗ്സിൽ 487 റൺസ് നേടിയ ഇന്ത്യയ്‌ക്ക് 352 റൺസിന്റെ ലീഡായി.
ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്‌ക്ക് ആകെ എടുത്തു പറയാൻ ഉള്ളത് അഞ്ചാം വിക്കറ്റിൽ ചണ്ഡിമൽ–ഡിക്ക്‌വല്ല സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി മാത്രം. ഒരു അർധസെഞ്ചുറി പോലും പിറക്കാതെ പോയ ലങ്കൻ ഇന്നിങ്സിൽ 48 റൺസെടുത്ത ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലാണ് ടോപ് സ്കോറർ.
നാലു വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവാണ് ബൗളിംഗിൽ തിളങ്ങിയത്. രണ്ടു വിക്കറ്റു വീതം വീഴ്‌ത്തിയ മുഹമ്മദ് ഷാമി, അശ്വിൻ എന്നിവർ കുൽദീപിന് മികച്ച പിന്തുണ നൽകി. ഏഴാം വിക്കറ്റിൽ പുഷ്പകുമാരയ്‌ക്കൊപ്പം ചണ്ഡിമൽ കൂട്ടിച്ചേർത്ത 18 റൺസാണ് ലങ്കൻ ഇന്നിങ്സിലെ രണ്ടാമത്തെ മികച്ച കൂട്ടുകെട്ട്. അതിൽ നിന്നു തന്നെ ലങ്കൻ പട നേരിട്ട കൂട്ടത്തകർച്ച മനസിലാക്കാം.
87 പന്തിൽ ആറു ബൗണ്ടറികളോടെയാണ് ചണ്ഡിമൽ 48 റൺസെടുത്തത്. 31 പന്തുകളിൽ നിന്നും ഡിക്ക്‌വല്ല നാലു ബൗണ്ടറികളോടെ 29 റൺസെടുത്തു. കരുണരത്‌നെ (4), തരംഗ (5), കുശാൽ മെൻഡിസ് (18), മാത്യൂസ് (0), ദിൻറുവാൻ പെരേര (0), പുഷ്പകുമാര (10), സന്ദാകൻ (10), ഫെർണാണ്ടോ (0) എന്നിങ്ങനെയാണ് മറ്റു ലങ്കൻ താരങ്ങളുടെ പ്രകടനം. കുമാര റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
ഫോളോ ഓൺ ആരംഭിച്ച ശ്രീലങ്കയ്‌ക്ക് ഇതിനകം തന്നെ ഉപുൽ തരംഗയെ നഷ്ടമായിക്കഴിഞ്ഞു . ബാറ്റിംഗ് ദുഷ്കരമായി തുടങ്ങിയ പിച്ചിൽ ഇന്ത്യൻ ബൗളർമാരെ നേരിടാൻ ശ്രീലങ്ക പാടുപെടുമെന്നിരിക്കെ ചരിത്ര വിജയമാണ് ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് .