ആലപ്പുഴ: കൊലവിളി പ്രസംഗവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി. പാർട്ടി നേതാക്കൾക്കെതിരെ പ്രവർത്തിക്കുന്നവരെ വകവരുത്തും. സജി ചെറിയാന്റെ കൊലവിളി പ്രസംഗത്തിന്റെ ശബ്ദ രേഖ ജനം ടിവിക്ക് ലഭിച്ചു.
കേട്ടാല്‍ അറയ്ക്കുന്ന അസഭ്യ വാക്കുകള്‍. കൊല്ലുമെന്നുവരെയുളള ഭീഷണിയും. സി പി എം ആലപ്പുഴ ജില്ല സെക്രടറി സജി ചെറിയാന്റെ വാക്കുകളാണത്. പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ പുറത്തിറങ്ങിയ നോട്ടിസിന് പിന്നില്‍ പ്രവർത്തിച്ചവര്‍ക്കുള്ള ഒരു താക്കീത് ആയിരുന്നു ഈ കൊലവിളി പ്രസംഗം.
എന്നാല്‍ ഈ പ്രസംഗം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഇതിന് പിന്നില്‍ സിപി എം ന്റെയും ഡി വൈ എഫ് ഐയുടെയും പ്രാദേശിക നേതാക്കള്‍ ആണെന്ന് കണ്ടെത്തിയത്. ഇവര്‍ക്ക് എതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചു.
അച്ചടക്ക നടപടി നേരിട്ട ഡി വൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി ഷാനിന് കഴിഞ്ഞ ദിവസം വെട്ടേറ്റതോടെയാണ് സംഭവം വീണ്ടും വിവാദമാകുന്നത്. മാരകായുധങ്ങളുമായുള്ള അക്രമണത്തില്‍ വിരലുകള്‍ മുറിഞ്ഞു പോയ ഷാന്‍ ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണം എന്ന് ബിജെപി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ഡി അശ്വിനി ദേവ് ആവശ്യപ്പെട്ടു.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ എങ്ങനെയും മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് സിപിഎം. ഇത് ക്വട്ടേഷന്‍ ആക്രമണമെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും നേതാക്കളുടെ പ്രസംഗം തന്നെ പാര്‍ട്ടിക്ക് വിനയായിരിക്കുകയാണ്.
അതേസമയം കൊലവിളി പ്രസംഗം ശരിവച്ച് ജില്ലാ സെക്രട്ടറി സജി ചെറിയാൻ തന്നെ രംഗത്തെത്തി. പ്രസംഗം തന്റേത് തന്നെയാണ്. പാർട്ടി നേതാവിനെ ആക്ഷേപിച്ചതിനെ തുടർന്ന് നിലപാട് വ്യക്തമാക്കിയതാണെന്നും സജി ചെറിയാൻ ജനം ടിവിയോട് പ്രതികരിച്ചു.