ന്യൂഡൽഹി : എൻഡിഎ യ്ക്ക് എതിരെ പ്രതിപക്ഷ ഐക്യം കൊണ്ടുവരുന്നതിനുള്ള കോൺഗ്രസ് ശ്രമത്തിന് വീണ്ടും തിരിച്ചടി. സോണിയാഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗത്തിൽ നിന്നും എൻ സി പി വിട്ടു നിന്നു. ഇതോടെ പ്രതിപക്ഷ ഐക്യത്തിൽ വീണ്ടും വിള്ളൽ രൂക്ഷമാകുകയാണ്.
കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയിലാണ് പ്രതിപക്ഷ പാർട്ടികളുട യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ നിന്നും കോൺഗ്രസ് പാരമ്പര്യമുള്ള എൻ സി പി തന്നെ വിട്ടു നിന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാകുകയാണ്. പ്രധാന ഘടക കക്ഷിയെ പോലും ഒപ്പം നിർത്താൻ കഴിയാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് മാറുകയാണ്. ഇതോടെ എൻ ഡി എ യ്ക്ക് എതിരെ പ്രതിപക്ഷ ഐക്യം കൊണ്ടുവരുന്നതിനുള്ള കോൺഗ്രസ് ശ്രമത്തിന് വീണ്ടും തിരിച്ചടിയാകുകയാണ്.
കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളെ പോലും ഒരേ നിരയിൽ കൊണ്ടു വരാൻ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് സാധിക്കുന്നില്ല. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യില്ല എന്ന എൻ സി പി നേതാവ് പ്രഭൂൽ പട്ടേലിന്റെ നിലപാടിലും അനൈക്യം പ്രകടമായിരുന്നു. അതിനിടെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ രണ്ട് എം എൽ എ മാരുള്ള എൻ സി പിയിലെ ഒരു എംൽഎ കോൺഗ്രസിനാണ് വോട്ട് ചെയ്തത് എന്ന കുപ്രചരണം നടത്തിയതിൽ പ്രതിഷേധിച്ചാണ് യോഗത്തിന് വരാത്തതെന്നാണ് എൻ സി പി യുടെ വിശദീകരണം.
ഗുജറാത്ത് മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ശക്തമായ വേരോട്ടമുള്ള പാർട്ടിയാണ് എൻ സി പി. പാർട്ടിയുടെ വില കോൺഗ്രസ് ഭാവിയിൽ മനസിലാക്കുമെന്നും എൻ സി പി നേതൃത്വം മുന്നറിയിപ്പ് നൽകി. അതെ സമയം പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി ഉപരാഷ്ട്രപതി സ്ഥാനാർത്ഥികളായി നിന്നവർക്ക് ആശംസകൾ അറിയിക്കാനാണ് യോഗം ചേർന്നതെന്ന് യോഗത്തിന് ശേഷം ഗുലാം നബി ആസാദ് വ്യക്തമാക്കി