വ്യക്തിത്വത്തിലെ സൗമ്യതയും നിലപാടുകളിലെ കാർക്കശ്യവുമാണ് വെങ്കയ്യനായിഡുവെന്ന നേതാവിന്റെ മുഖമുദ്ര. രാജ്യസഭയിലെ കരുത്തുറ്റ ശബ്ദമായി ഭരണപക്ഷ നിലപാടുകളെ ഉയർത്തിക്കാട്ടാൻ വെങ്കയ്യ നായിഡുവിന് സാധിച്ചു.
വാജ്പേയ് സർക്കാരിൽ ഗ്രാമവികസനത്തിനുള്ള ക്യാബിനറ്റ് മന്ത്രിപദം അലങ്കരിച്ചിരുന്ന വെങ്കയ്യ നായിഡു നഗരവികസന പാർലമെന്ററി കാര്യ മന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദി സർക്കാരിലും കാഴ്ചവച്ചത് മികച്ച പ്രവർത്തനങ്ങളാണ്. രാജസ്ഥാനിൽ നിന്ന് നലാംവട്ടവും രാജ്യസഭയിലെത്തിയ വെങ്കയ്യയുടെ പ്രവർത്തനമികവിന്റെ കാതൽ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ തുടങ്ങിയ രാഷ്ട്രീയജീവിതമായിരുന്നു.
78ൽ ആന്ധ്രാ നിയമസഭയിൽ എംഎൽഎയായി തുടക്കം. യുവമോർച്ച രൂപീകരിക്കപ്പെട്ട 80 മുതൽ മൂന്ന് വർഷം ദേശീയ വൈസ് പ്രസിഡന്റ്. 88 ൽ ബിജെപിയുടെ സംസ്ഥാന നേതൃത്വം ഏറ്റെടുത്തു. പിന്നീട് ബിജെപി ദേശീയ ജനറൽ സെക്രട്ടറി. 2002 ലും 2004 ലും പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായും നേതൃമികവ് തെളിയിച്ചു.
രാജ്യസഭയിലെ ചിരിക്കുന്ന മുഖമാണെങ്കിലും ഭരണ പക്ഷനിലപാടുകളെ ശക്തിയുക്തം അവതരിപ്പിക്കാൻ വെങ്കയ്യനായിഡുവിന് കഴിഞ്ഞു. അധസ്ഥിതരുടെയും കർഷകരുടെയും കണ്ണീരൊപ്പാൻ നടത്തിയ പ്രവർത്തന മികവിന്റെ അംഗീകാരമാണ് ഇദ്ദേഹത്തിന് ലഭിച്ച ഓരോ സ്ഥാനങ്ങളും.
ലാളിത്യത്തിന്റെ പര്യായമെന്നുകൂടി വിശേഷിപ്പിക്കാവുന്ന ഈ നേതാവിനെത്തേടി പുതിയൊരു സ്ഥാനംകൂടിയെത്തുമ്പോള് അത് ദക്ഷിണേന്ത്യയിൽ മാത്രമല്ല രാജ്യത്തിന് മുഴുവൻ അഭിമാനത്തിന് വകനൽകുന്നതാണ്.