ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കം. മുൻ ചാമ്പ്യൻമാരായ ആഴ്സണലും ലെസ്റ്റർ സിറ്റിയും തമ്മിലാണ് ആദ്യ മത്സരം.
കാൽപ്പന്ത് കളിയുടെ ആവേശോജ്ജ്വലമായ മറ്റൊരു സീസണു കൂടെ ഇന്ന് ഇംഗ്ലണ്ടിൽ തുടക്കമാവുകയാണ്.കിരീടം ലക്ഷ്യം വച്ച് വമ്പൻ ടീമുകൾ കളിക്കാരുടെ കൈമാറ്റ വിപണിയിൽ വൻ ഇടപാടുകളാണ് ഈ സീസണിൽ നടത്തിയിരിക്കുന്നത്.
ആഴ്സണൽ, ചെൽസി, എവർട്ടൺ, ലെസ്റ്റർ സിറ്റി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ‍്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം എന്നിങ്ങനെയുള്ള ടീമുകൾ കൃത്യമായ മുന്നൊരുക്കത്തോടയാണ് ഈ സീസണിൽ കളത്തിലിറങ്ങുന്നത്.
കെയ്ൽ വാക്കർ, ബെഞ്ചമിൻ മെന്ററി, ബെർണാർഡോ സിൽവ, ഡഗ്ലസ് ലൂയിസ് എന്നീ താരങ്ങളെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയപ്പോൾ ലുകാക്കു, മാറ്റിച്ച്, വിക്ടർ ലിന്‍റോഫ് എന്നിവരെ മാഞ്ചസ്റ്റർ യുണൈറ്റഡും സ്വന്തമാക്കി. സൂപ്പർതാരം വെയ്ൻ റൂണി എവർട്ടണിൽ തിരിച്ചെത്തിയപ്പോൾ റയൽ മാഡ്രിഡിൽ നിന്ന് അൽവാര മൊറാട്ടയെ നിലവിലെ ചാമ്പ്യൻമാരായ ചെൽസി സ്വന്തമാക്കി.
കഴിഞ്ഞ സീസണിൽ ചെൽസി ജേതാക്കളായപ്പോൾ ടോട്ടനം രണ്ടാം സ്ഥാനത്തും മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തുമായി പിന്തള്ളപ്പെട്ടു. എന്നാൽ മികച്ച ആത്മവിശ്വാസത്തോടെയാണ് എല്ലാ ടീമുകളും ഇത്തവണ കളത്തിലിറങ്ങുന്നത്.