തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതിരപ്പിള്ളിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെന്ന നിലപാട് ഗൗരവത്തിലെടുക്കേണ്ടതില്ല.
വൈദ്യുതി വകുപ്പിന്റെ സ്ഥലത്ത് ട്രാൻസ്ഫോർമർ വച്ചെന്ന് കരുതി ഒന്നും നടക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിപിആർ അനുമതി ലഭിക്കാതെ എങ്ങനെ പദ്ധതി നടപ്പാകും. കുട്ടി ജനിക്കാതെ നൂലുകെട്ടിയെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നടപടികൾ ആരംഭിച്ചതായി മന്ത്രി എം എം മണി ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു. വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കിയിരുന്നു.
രേഖാമൂലം നൽകിയ മറുപടിയിലാണ് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അതിരപ്പിള്ളി പദ്ധതിയുടെ പ്രവർത്തന ഘട്ടം വ്യക്തമാക്കിയത്. പദ്ധതിയുടെ പ്രാഥമിക നടപടികൾ ആരംഭിച്ചതായും ഇത് പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
വന സംരക്ഷണ നിയമ പ്രകാരം വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കെഎസ്ഇബി പൂർത്തീകരിച്ചതായും വി കെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
സെൻട്രൽ ജലക്ട്രിസിറ്റി അതോറിറ്റിയും വാട്ടർ കമ്മീഷനും അതിരപ്പിള്ളി പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്ന് കണ്ടെത്തിയതായും സഭക്ക് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി കൂട്ടിച്ചേർത്തു