ദുബായ്: തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട എമിറേറ്റ്സ് ബോയിങ് 777-300 വിമാനം ദുബായ് വിമാനത്താവളത്തില്‍ കത്തി നശിച്ചതിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കും. യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. വിമാനം കത്തിയത് യന്ത്രത്തകരാര്‍ മൂലമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനം അപകടത്തില്‍ പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മന്ത്രാലയം ഇടക്കാല റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 18 ജീവനക്കാരും 282 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഇ.കെ 521 വിമാനം ആഗസ്റ്റ് മൂന്നിനാണ് ദുബായ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശേഷം കത്തിയമര്‍ന്നത്. 21 യാത്രക്കാര്‍ക്കും ഒരു ഫ്ലൈറ്റ് ക്രൂ അംഗത്തിനും നാല് ക്യാബിന് ക്രൂ അംഗങ്ങള്‍ക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. ഇത് കൂടാതെ നാല് ക്യാബിന് ക്രൂ അംഗങ്ങള്‍ക്ക് നിസാര പരിക്കേറ്റിരുന്നു. വിമാനം ദുബായ് വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങി ഒന്‍പത് മിനിറ്റുകള്‍ക്ക് ശേഷം നടുഭാഗത്ത് ഇന്ധന ടാങ്കിലുണ്ടായ പൊട്ടിത്തെറി മൂലം യു.എ.ഇ പൗരനും അഗ്നിശമനസേനാ ഉദ്യോഗസ്ഥനുമായ ജാസിം ഈസ അല്‍ ബലൂഷി (27) കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ വിമാനത്തിന്റെ വലതുഭാഗത്തെ എന്ജിന് തകരാറാണ് അപകടത്തിനിടയാക്കിയതെന്ന് എമിറേറ്റ്സ് വിശദീകരിച്ചിരുന്നുവെങ്കിലും ലാന്‍ഡിംഗിലെ പിഴവാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പക്ഷേ, വിമാനം റണ്വേയിലുരഞ്ഞ് തീപിടിക്കാന്‍ കാരണമായത് പൊടുന്നനേയുണ്ടായ ചുഴലിക്കാറ്റാണെന്നായിരുന്നു പിന്നീടുണ്ടായ കണ്ടെത്തല്‍. തിരുവനന്തപുരത്തടക്കം ഉണ്ടായ ഗുരുതരമായ വീഴ്ചകളാണ് അപകടത്തിലേക്ക് നയിച്ചത്. 13വര്‍ഷത്തെ പഴക്കമുള്ള വിമാനം അഞ്ചുദിവസം ആഫ്രിക്കയിലും ഏഷ്യയിലുമായി അറുപതു മണിക്കൂര്‍ തുടരെത്തുടരെ പറന്നശേഷമാണ് വിമാനം തിരുവനന്തപുരത്ത് എത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.