തിരുവനന്തപുരം : മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് ജൂലായ് 29നാണ് സെന്‍കുമാര്‍ പൊലീസ് ട്രെയിനിംഗ് കോളേജിലുള്ള സൈബര്‍ പൊലീസിന് മുമ്പാകെ ഹാജരായത്. തുടര്‍ന്ന് മൊഴി നല്കിയ ശേഷം സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. കേസില്‍ നേരത്തെ ഹൈക്കോടതി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്താല്‍ അന്നുതന്നെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു വിരമിച്ച ശേഷം സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്കിയ അഭിമുഖത്തിലെ പരാമര്‍ശമാണ് വിവാദമായത്. ഓണ്‍ലൈന്‍ പ്രസിദ്ധീകരണം എഡിറ്റ് ചെയ്താണു നല്‍കിയതെന്നു സെന്‍കുമാര്‍ ആരോപിച്ചിരുന്നു. അഭിമുഖം റെക്കോര്‍ഡ് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും സൗഹൃദ സംഭാഷണമായിരുന്നുവെന്നുമാണു സെന്‍കുമാറിന്റെ വാദം.
പരാമര്‍ശം മതസ്പര്‍ധ വളര്‍ത്തുന്നതല്ലെന്നും സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടിയതാണെന്നും സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനു മൊഴി നല്‍കിയിരുന്നു. വര്‍ഗീയ പരാമര്‍ശം നടത്തിയെന്നു പറയുന്നതു വസ്തുതയല്ലെന്നും സര്‍ക്കാരിന്റെ ചില രേഖകള്‍ ഉദ്ധരിച്ചു ലേഖകന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയാണു ചെയ്തതെന്നുമാണു സെന്‍കുമാറിന്റെ നിലപാട്.
സെന്‍കുമാറിന്റെ പ്രസ്താവന സംബന്ധിച്ച പരാതികളില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണു കേസെടുത്ത് അന്വേഷണം നടത്താനായി ക്രൈംബ്രാഞ്ചിനു കൈമാറിയത്. പൊലീസ് ആസ്ഥാനത്തെ നിയമോപദേഷ്ടാവിന്റെ ഉപദേശം തേടിയ ശേഷമാണു അന്വേഷണത്തിനു നിര്‍ദേശിച്ചത്. കേസ് എടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ കീഴിലെ സൈബര്‍ സെല്ലിന് കേസ് കൈമാറുകയായിരുന്നു.