ശ്രീനഗർ : തെക്കൻ കശ്മീരിലെ ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെയും പിന്നിലെ മാസ്റ്റർമൈൻഡ് ആയിരുന്നു ലഷ്കർ ഡിവിഷണൽ കമാൻഡർ അബു ദുജാന . പതിനഞ്ച് ലക്ഷം തലയ്‌ക്ക് വിലയിട്ടിരുന്ന ഇയാൾ കഴിഞ്ഞ ആറു വർഷമായി കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുകയായിരുന്നു.
പാക് അധീന കശ്മീരിൽ നിന്ന് ഐഎസ്‌ഐ പരിശീലനം നേടി ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ ദുജാന നിരവധി തവണ സൈന്യത്തിന്റെ പിടിയിൽ പെടാതെ രക്ഷപ്പെട്ടിട്ടുണ്ട് .2015 ൽ അബു ഖസിം കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ലഷ്കറിന്റെ ഡിവിഷണൽ കമാൻഡറായത്. വടക്കൻ കശ്മീരിലായിരുന്നു ആദ്യം പ്രവർത്തിച്ചത് . പിന്നീട് ദക്ഷിണ കശ്മീരിലേ ഭീകരപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു.
ഈയടുത്ത് സൈന്യം പുറത്തുവിട്ട കൊടും ഭീകരരുടെ പട്ടികയിൽ അബു ദുജാനയായിരുന്നു ഏറ്റവും മുന്നിൽ. ഹിസ്ബുളുമായി തെറ്റിപ്പിരിഞ്ഞ സക്കീർ മൂസയുമായി ദുജാന ബന്ധം സ്ഥാപിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. ബുർഹാൻ വാനിയുടെ വധത്തെ തുടർന്ന് താഴ്വരയിൽ നടന്ന റാലിയിൽ അബു ദുജാന പങ്കെടുത്തിരുന്നു . റാലിയിൽ ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗവും നടത്തി.
നിരവധി തവണ തങ്ങളുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട ദുജാനയെ ഇക്കുറി പിടികൂടുക തന്നെ ചെയ്യുമെന്ന ദൃഢ നിശ്ചയത്തിലായിരുന്നു സൈന്യം . ജമ്മു കശ്മീർ പൊലീസിലെ പ്രത്യേക വിഭാഗവും സിആർപിഎഫും ,55 രാഷ്‌ട്രീയ റൈഫിൾസും ചേർന്നുള്ള സംയുക്ത നീക്കമാണ് ഒടുവിൽ ഫലം കണ്ടത്.
കൃത്യമായ ഇടവേളകളിൽ ഭാര്യയെ കാണാൻ പുൽവാമയിലെത്തുമായിരുന്ന ദുജാനയെ നിരീക്ഷിച്ചതിൽ നിന്ന് അയാളെത്താൻ സാദ്ധ്യതയുള്ള ദിവസങ്ങൾ സൈന്യം മനസ്സിലാക്കി. ഹക്രിപ്പോറയിലെ ജനവാസ മേഖലയിൽ ദുജാന എത്തിയത് മനസ്സിലാക്കിയ സൈന്യം രാവിലെ 4:30 ന് തന്നെ ഓപ്പറേഷൻ ആരംഭിച്ചു . കീഴടങ്ങാൻ തയ്യാറാകാതിരുന്ന ദുജാനയെ വീട് സ്ഫോടനത്തിൽ തകർത്താണ് സൈന്യം വധിച്ചത് .
ബുർഹാൻ വാനി , സബ്സർ ഭട്ട് , ജുനൈദ് മാട്ടൂ, ബഷീർ ലഷ്കരി തുടങ്ങിയ കൊടും ഭീകരർക്കൊപ്പം ഇപ്പോൾ അബു ദുജാനയും അങ്ങനെ ഇന്ത്യൻ സൈന്യത്തിന്റെ ഇരയായി മാറിയിരിക്കുകയാണ് . അടുത്ത ശിശിരത്തിനു മുൻപ് ഭീകരരെ ഇല്ലാതാക്കുമെന്ന് ദൃഴനിശ്ചയത്തിലാണ് സൈന്യമെന്നതിനാൽ ലഷ്കർ -ഹിസ്ബുൾ ഭീകരവാദികൾക്ക് നല്ല ദിനങ്ങളല്ല വരാൻ പോകുന്നതെന്ന് ഉറപ്പാണ്.