കൊൽക്കത്ത: ബംഗാളിൽ നിന്നുള്ള സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തളളി. കൊൽക്കത്ത മുൻ മേയർ ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ പത്രികയാണ് സമയത്ത് സമർപ്പിക്കാത്തതിനെ തുടർന്ന് തളളിയത്.
ജൂലൈ 28 ന് ഉച്ചയ്ക്ക് ശേഷം 3മണിയായിരുന്നു പത്രിക സമർപ്പിക്കേണ്ടിയിരുന്ന അവസാന സമയം. ഈ സമയം കഴിഞ്ഞതിന് ശേഷമാണ് ഭട്ടാചാര്യ പത്രിക സമർപ്പിച്ചതെന്നും അതിനാൽ പത്രിക തളളുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
എന്നാൽ പത്രകയും അനുബന്ധ രേഖകളും കൃത്യസമയത്ത് തന്നെയാണ് സമർപ്പിച്ചതെന്നും പത്രിക തളളിയതിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നും സിപിഎം ആരോപിച്ചു.
സിപിഎം സ്ഥാനാർത്ഥിയുടെ പത്രിക തളളിയതിനാൽ ഈ സീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം അനായാസമാകും.
എന്നാൽ രാജ്യസഭാ സീറ്റിനെ സംബന്ധിച്ചുളള യെച്ചൂരി കാരാട്ട് തർക്കമാണ് സിപിഎം സ്ഥാനാർത്ഥിയുടെ പത്രിക തളളുന്ന അവസ്ഥവരെയെത്തച്ചതെന്ന വിമർശനം സിപിഎമ്മിനുളളിൽ തന്നെ ഉയരുന്നുണ്ട്.