ഹൈദരാബാദ് : തെലങ്കാനയിൽ പത്താം ക്ളാസ് വിദ്യാർത്ഥിക്ക് പൊലീസ് മർദ്ദനം .ക്ളാസിൽ അദ്ധ്യാപിക ഉറങ്ങുന്നതിന്റെ ചിത്രമെടുത്ത് വിദ്യാഭ്യാസ വകുപ്പിന് അയച്ചതിനാണ് വിദ്യാർത്ഥിയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്.
മെഹബൂബ്നഗറിലെ സ്കൂളിലായിരുന്നു സംഭവം . ക്ളാസിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന കണക്ക് ടീച്ചറുടെ ചിത്രമാണ് വിദ്യാർത്ഥി വാട്സാപ്പ് വഴി വിദ്യാഭ്യാസ വകുപ്പിന് അയച്ചത് . ഇതിനെ തുടർന്ന് അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു.
അദ്ധ്യാപിക പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസെത്തി സ്കൂളിൽ നിന്ന് തന്നെ വിദ്യാർത്ഥിയെ പിടികൂടി. വിദ്യാർത്ഥിയെ സ്കൂളിനു മുന്നിലെ തൂണിൽ കെട്ടിയിട്ട് രണ്ട് പോലീസുകാർ വടി കൊണ്ട് ക്രൂരമായി മർദ്ദിച്ചു .അദ്ധ്യാപകരുടെ മുന്നിൽ വച്ചാണ് മർദ്ദനം നടത്തിയത്.
സംഭവം വിവാദമായതോടെ വിദ്യാർത്ഥിയെ മർദ്ദിച്ചില്ലെന്ന് പൊലീസുകാർ അവകാശപ്പെട്ടു . മാത്രമല്ല സ്കൂളിൽ മദ്യപിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം .