ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ പരാമർശത്തിൽ കേന്ദ്ര കമ്മറ്റിയിൽ പിണറായി വിജയൻ ഖേദം പ്രകടിപ്പിച്ചു. യെച്ചൂരിയുടെ രാജ്യസഭാംഗത്വത്തെ എതിർത്ത് മാദ്ധ്യമത്തിലൂടെ പരസ്യമായി പ്രതികരിച്ചതിനെതിരെ യെച്ചൂരി പിണറായിയോട് വിശദീകരണം തേടിയിരുന്നു. തനിക്കു ജാഗ്രതക്കുറവുണ്ടായെന്ന് പിണറായി പറഞ്ഞു.
കോൺഗ്രസ്സ് പിന്തുണയോടെ സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കുനതിനെതിരെ ഒരു ദേശീയമാദ്ധ്യമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പ്രതികരിച്ചത്. വിഷയം കേന്ദ്ര കമ്മറ്റി ചർച്ച ചെയ്യുന്ന ദിവസം തന്നെ പിണറായി വിജയന്റെ അഭിമുഖം മാദ്ധ്യമം പ്രസിദ്ധീകരിക്കുകയും ചെയ്തു.
പാർട്ടി നിലപാടെടുക്കുന്നതിന് മുൻപേ ഒരു പോളിറ്റ് ബ്യൂറോ അംഗം പരസ്യമായി പരാമർരം നടത്തിയത് ശരിയല്ലെന്നാണ് കേന്ദ്ര കമ്മറ്റിയിൽ വിമർശനമുയർന്നത്. യെച്ചൂരിയെ പിന്തുണച്ചിരുന്ന ബംഗാൾ ഘടകം പിണറായിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചു.
തുടർന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിണറായി വിജയനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. അഭിമുഖം ഭാഗികമായാണ്പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് പിണറായി വിജയൻ വാദിച്ചുവെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടർന്നാണ് പിണറായി വിജയൻ ഖേദം പ്രകടിപ്പിച്ചത്. തനിക്ക് ജാഗ്രതക്കുറവുണ്ടായതായി പിണറായി വിജയൻ കേന്ദ്ര കമ്മറ്റിയെ അറിയിച്ചു.