ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രാഹിം അൽ ജഫാരിയുമായി കൂടിക്കാഴ്ച നടത്തി.
2014 ൽ മൊസൂളിൽ ഐഎസ് ഭീകരവാദികൾ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് ഇറാഖി വിദേശകാര്യ മന്ത്രി ഇന്ത്യയിൽ എത്തിയത്.
ഐസ് ഭീകരരെ പൂർണ്ണമായും തുരത്തി മൊസൂൾ പിടിച്ചെടുത്തുവെന്ന് രണ്ടാഴ്ച മുമ്പ് ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചിരുന്നു. ഇതോടെ കാണാതായ 39 ഇന്ത്യക്കാരുടെ തിരിച്ചുവരവ് ഉണ്ടാകുമെന്ന് ബന്ധുക്കൾക്ക് പ്രതീക്ഷ കൈവന്നു.
ഇതുമായി ബന്ധപ്പെട്ട് വിപുലമായ ചർച്ചയാണ് സുഷമ സ്വരാജ് ഇന്ന് ഇറാഖ് വിദേശ കാര്യ മന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ നടത്തിയത്.
ബുധാനാഴ്ച മുംബൈയിൽ വ്യവസായ സമൂഹവുമായുളള കൂടിക്കാഴ്ചയിലും ഇറാഖ് വിദേശ കാര്യ മന്ത്രി പങ്കെടുക്കും.