കൊച്ചി: ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരെടുത്ത കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. സെന്‍കുമാറിനെ കസ്റ്റഡിയില്‍ എടുക്കേണ്ട സാഹചര്യമില്ലെന്നും 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായാല്‍ മതിയെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
50000 രൂപയും രണ്ട് ആള് ജാമ്യത്തിനുമാണ് ടിപി സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന പോലീസിന്റെ ആവശ്യം തള്ളിയ കോടതി സെന്‍കുമാര്‍ പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചു.
മുന്‍ പോലീസ് മേധാവിക്കെതിരെ പോലീസ് ഹാജരാക്കിയ തെളിവുകള്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലിലാണ് കോടതി നടപടി. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് തനിക്കെതിരായ കേസിനാധാരമെന്ന സെന്‍കുമാറിന്റെ വാദവും കോടതി മുഖവിലയ്ക്കെടുത്തു.
നേരത്തെ ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ സര്‍ക്കാര്‍ രേഖകളെ ഉദ്ധരിച്ചാണ് താന്‍ അഭിപ്രായ പ്രകടനം നടത്തിയതെന്നും പിന്നീട് വാരികയില്‍ വന്നപ്പോള്‍ പലതും വളച്ചൊടിക്കപ്പെട്ടുവെന്നുമായിരുന്നു സെന്‍കുമാറിന്റെ നിലപാട്. കേസില്‍ മുന്‍ പോലീസ് മേധാവിക്ക് ഇതേത്തുടര്‍ന്ന് കോടതി ഇടക്കാല ജാമ്യം നല്‍കുകയും ചെയ്തു.
ഇതിനിടെ മുഖ്യമന്ത്രിയുമായുണ്ടായിരുന്ന ശീതസമരമാണ് സെന്‍കുമാറിനെതിരായ കേസിനാധാരമെന്ന ആക്ഷേപം ശക്തമാണ്.