മാവേലിക്കര : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കീഴ്ശാന്തി നിയമനം തടഞ്ഞ ദേവസ്വം ബോർഡിന്റെയും ഹിന്ദു മത കൺവെൻഷന്റെയും നിലപാടിനെതിരെ ആർ.എസ്.എസും ഹിന്ദു ഐക്യവേദിയും രംഗത്തെത്തി. നിലപാടുകൾ പുന: പരിശോധിക്കണമെന്നും തിരഞ്ഞെടുക്കപ്പെട്ട ശാന്തിയെ കുലം നോക്കി തടയുന്നത് അംഗീകരിക്കാനാവില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഹരിദാസ് ആവശ്യപ്പെട്ടു.
താന്ത്രിക വിധി പ്രകാരം പൂജാദി കർമ്മങ്ങൾ പഠിച്ച ഏതൊരാൾക്കും എതു ക്ഷേത്രത്തിലും പൂജ ചെയ്യാനുള്ള അധികാരമുണ്ടെന്ന് പ്രഖ്യാപിച്ച 1987 ലെ പാലിയം വിളംബരത്തിന് നേതൃത്വം കൊടുത്തത് രാഷ്ട്രീയ സ്വയംസേവക സംഘമാണ് . ബ്രാഹ്മണ ജാതിയിൽ ജനിക്കാത്തവരെ പൂജ ചെയ്യാൻ അനുവദിക്കില്ലെന്നുള്ള നിലപാട് നവോത്ഥാന ശ്രമങ്ങളെ പിന്നോട്ടടിക്കുന്നതാണെന്നും കെ പി ഹരിദാസ് വ്യക്തമാക്കി.
യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ടയാളെ നിയമിക്കുന്നതിൽ ദേവസ്വം ബോർഡും ഹിന്ദുമത കൺവെൻഷനും അമാന്തം കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.എസ് ജില്ലാ കാര്യവാഹ് മോഹനൻ , ജില്ലാ സഹകാര്യവാഹ് കെ രാധാകൃഷ്ണൻ . ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടന സെക്രട്ടറി വി സുശീൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.