ന്യൂഡൽഹി : മധുർ ഭണ്ഡാർക്കറുടെ സിനിമ ഇന്ദു സർക്കാർ കോൺഗ്രസുകാരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി . പ്രധാനമന്ത്രി അതാഗ്രഹിക്കുന്നത് കൊണ്ടാണ് ഈ സിനിമ ഇറക്കുന്നതെന്നും വീരപ്പ മൊയ്ലി പറഞ്ഞു.
1975 ലെ അടിയന്തരാവസ്ഥയെ ആസ്പദമാക്കിയുള്ള സിനിമയാണ് ഇന്ദു സർക്കാർ . സിനിമയിലെ ചില കഥാപാത്രങ്ങൾ മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയോടും മകൻ രാജീവ് ഗാന്ധിയോടും സാദൃശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു . കോൺഗ്രസ് നേതാക്കളെ കാണിച്ചതിനു ശേഷം മാത്രമേ സിനിമയ്ക്ക് അനുമതി നൽകാവൂ എന്ന് കോൺഗ്രസ് സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.
ദിവസങ്ങൾക്ക് മുൻപ് സിനിമയുടെ സംവിധായകനെതിരെയും മറ്റ് അണിയറ പ്രവർത്തകർക്കെതിരേയും കോൺഗ്രസുകാർ പ്രക്ഷോഭം നടത്തി . തനിക്ക് ആവിഷ്കാര സ്വാതന്ത്ര്യമില്ലേയെന്ന ചോദ്യവുമായി സംവിധായകൻ മധുർ ഭണ്ഡാർക്കർ രംഗത്തെത്തുകയും ചെയ്തു . കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് മധുർ ഭണ്ഡാർക്കറിന് മഹാരാഷ്ട്ര സർക്കാർ പൊലീസ് സംരക്ഷണവും അനുവദിച്ചിരുന്നു.
സിനിമക്കെതിരെ കോൺഗ്രസ് പ്രക്ഷോഭവുമായി മുന്നോട്ടു പോകുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണച്ച് മറ്റ് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്