ന്യൂഡൽഹി : ആയുഷ് മരുന്നുകളുടേയും മറ്റ് മരുന്നുകളുടേയും തെറ്റിദ്ധരിപ്പിക്കുന്നതും അതിശയോക്തി കലർന്നതുമായ മരുന്നു പരസ്യങ്ങൾക്കെതിരെ കേന്ദ്രസർക്കാർ . ഇത്തരം പരസ്യങ്ങൾ നൽകരുതെന്ന് കേന്ദ്ര വാർത്താ വിനിമയ വിതരണ മന്ത്രാലയം ചാനലുകളോട് ആവശ്യപ്പെട്ടു.
പൊതുജനങ്ങളെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാർത്താ വിനിമയ വിതരണ മന്ത്രാലയം ഡയറക്ടർ അമിത് കടോചാണ് ചാനലുകൾക്ക് നിർദ്ദേശം നൽകിയത്. ആയുർവേദം , യുനാനി , സിദ്ധ , ഹോമിയോപ്പതി മരുന്നുകളുടെ അതിശയോക്തിപരമായ പരസ്യങ്ങൾക്കെതിരെയാണ് നിർദ്ദേശം.
ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് നിർദ്ദേശം നൽകിയതെന്ന് ഡയറക്ടർ അറിയിച്ചു. മരുന്നുകളെപ്പറ്റി വ്യാജ അവകാശ വാദങ്ങൾ ഉന്നയിച്ച് നൽകുന്ന പരസ്യങ്ങൾ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആയുഷ് മന്ത്രാലയം വിവരം ശ്രദ്ധയിൽ പെടുത്തിയത്.
1954 ഡ്രഗ് ആൻഡ് മാജിക് റെമഡീസ് ( ഒബ്ജക്ഷണബിൾ അഡ്വർടൈസ്മെന്റ് ) നിയമവും , 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് ആക്ടും കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ നിർദ്ദേശം. ചാനലുകൾ ഈ മാർഗനിർദ്ദേശങ്ങൾ പാലിച്ചു വേണം ഇത്തരം പരസ്യങ്ങൾ നൽകാനെന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും സർക്കുലർ മുന്നറിയിപ്പ് നൽകുന്നു.