ന്യൂഡൽഹി : ലോക ഭീകരവാദത്തിൽ മൂന്നാം സ്ഥാനത്ത് ഇടത് ഭീകരവാദം . ഐഎസിനും അൽ ഖായ്ദയ്‌ക്കും ശേഷമാണ് കമ്യൂണിസ്റ്റ് തീവ്രവാദം പട്ടികയിൽ ഇടം നേടിയിരിക്കുന്നത് . ബോക്കോ ഹറമിനേക്കാൾ മുന്നിലാണ് ഇപ്പോൾ കമ്യൂണിസ്റ്റ് തീവ്രവാദമെന്ന് യു എസ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു .2016 ൽ ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ മൂന്നിൽ രണ്ടും ഇടത് ഭീകരരാണ് നടത്തുന്നതെന്നും റിപ്പോർട്ട്.
യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് വിവിധ രാജ്യങ്ങളുടെ 2016 ലെ ഭീകര വിവരങ്ങൾ അപഗ്രഥിച്ച് റിപ്പോർട്ട് തയ്യാറാക്കിയത് . ലോകത്ത് 11,072 ഭീകരാക്രമണങ്ങൾ നടന്നതിൽ 927 എണ്ണം ഇന്ത്യയിലാണ് . ഇതിൽ മൂന്നിൽ രണ്ടോളം ആക്രമണങ്ങൾ നടത്തുന്നത് ഇടത് ഭീകരരാണ് . അതിൽ തന്നെ 336 ആക്രമണങ്ങൾ സിപിഐ ( മാവോയിസ്റ്റ് ) വിഭാഗമാണ് നടത്തിയിട്ടുള്ളത് .
ജമ്മു കശ്മീർ , ഛത്തീസ് ഗഡ് , മണിപ്പൂർ , ജാർഖണ്ഡ എന്നീ സംസ്ഥാനങ്ങളിലാണ് പകുതിയിലധികം ഭീകരാക്രമണങ്ങൾ നടന്നിട്ടുള്ളത്. 337 പേരാണ് ഇന്ത്യയിൽ ഭീകരാക്രമണങ്ങളിൽ കഴിഞ്ഞവർഷം കൊല ചെയ്യപ്പെട്ടത് .ഇതിൽ 174 പേരും മരിച്ചത് കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിലാണ് . നോട്ട് നിരോധനത്തെ തുടർന്ന് സാമ്പത്തിക തകർച്ച നേരിട്ട കമ്യൂണിസ്റ്റ് ഭീകരർക്ക് 2017 ൽ ശക്തി ക്ഷയിച്ച് തുടങ്ങിയിട്ടുണ്ട് .
ജമ്മു കശ്മീരിൽ പാക് പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങൽ വർദ്ധിച്ചെങ്കിലും ഭീകരരെ തുടച്ചു നീക്കുന്നതിൽ സുരക്ഷ ഏജൻസികളും ഒട്ടും പിന്നിലല്ല . കശ്മീരിലെ കൊടും ഭീകരരായ സബ്സർ ഭട്ട് , ജുനൈദ് മാട്ടു , ബഷീർ ലഷ്കരി തുടങ്ങിയ ഭീകരരെ വധിക്കാൻ സുരക്ഷ സൈന്യത്തിന് സാധിച്ചിരുന്നു.