തിരുവനന്തപുരം: പാർട്ടിക്കെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം അഡ്വ. പി.എസ്.ശ്രീധരൻ പിളള. ഏത് അന്വേഷണത്തോടും സഹകരിക്കാൻ ബിജെപി തയ്യാറാണ്.
അഴിമതിക്കാരോട് ഒരു തരത്തിലും പാർട്ടി സന്ധി ചെയ്യില്ല. ബിജെപി നേതൃയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിഎസ്. ശ്രീധരൻ പിളള.
വ്യക്തിനിഷ്ഠമായ കുറ്റമാണ് നടന്നത്. അതിനോട് എങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതികരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. ഒരു പാര്‍ട്ടി കുറ്റം ചെയ്യുന്നതും ഒരു വ്യക്തി ചെയ്യുന്നതും രണ്ടാണ്. കുറ്റം ചെയ്തുകഴിഞ്ഞാല്‍ വ്യക്തിയെ പാര്‍ട്ടി സംരക്ഷിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.
ആര്.എസ് വിനോദ് ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. കുറ്റക്കാരനാണെന്ന് അറിഞ്ഞ നിമിഷം തന്നെ വിനോദിനെ പുറത്താക്കി. അയാളെ സംരക്ഷിക്കാനല്ല പാര്‍ട്ടി ശ്രമിച്ചത്. കുറ്റക്കാരനെ പുറത്താക്കി ഒരു നല്ല മാതൃകയാണ് ബിജെപി സൃഷ്ടിച്ചത്.
വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സത്യം കണ്ടെത്തണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ. ആരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അത് പുറത്തുകൊണ്ടുവരണം. അഴിമതിയോട് സന്ധിചേരാന്‍ ബിജെപിക്കു സാധിക്കില്ലെന്നും ശ്രീധരൻ പിളള പറഞ്ഞു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും വാർത്താസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്നു.