കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വ്യാജമദ്യ ദുരന്തം. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് വ്യാജമദ്യം കഴിച്ച് രണ്ടുപേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വെകുന്നേരം കൂട്ടമായിരുന്ന് മദ്യപിച്ച ആറുപേരടങ്ങുന്ന സംഘമാണ് ദുരന്തത്തിൽപ്പെട്ടത്. ആശുപത്രിയിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് ഇവർ മദ്യത്തിൽ കലർത്തി കഴിക്കുകയായിരുന്നുവെന്നാണ് നിഗമനം.
ചാത്തമംഗലം സ്വദേശി ബാലൻ, ആശുപത്രി ജീവനക്കാരനായ സന്ദീപ് എന്നിവരാണ് വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ഇവർക്കൊപ്പം മദ്യപിച്ചിരുന്ന ചെക്കുട്ടി എന്നയാൾ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ആശുപത്രികളില്‍ ഉപയോഗിക്കുന്ന സ്പിരിറ്റാണ് ഇവര്‍ ഉപയോഗിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. കുന്ദമംഗലത്തിനടുത്ത് മലയമ്മ കോളനിയിലെ ഒരു കിണര്‍ വൃത്തിയാക്കിയ ശേഷം ആറുപേര്‍ കൂട്ടായിരുന്നു മദ്യപിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ സന്ദീപ് കൊണ്ടുവന്ന സര്‍ജിക്കല്‍ സ്പിരിറ്റാണ് ഇവര്‍ ഉപയോഗിച്ചത്.
മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ബാലന് കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. ഇവര്‍ക്കൊപ്പം മദ്യപിച്ചിരുന്നുവെങ്കിലും അസ്വസ്ഥതയൊന്നും പ്രകടിപ്പിക്കാത്ത മൂന്ന് പേരെ കൂടി ഇപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. മദ്യം കൊണ്ടുവന്നുവെന്ന് കരുതുന്ന സന്ദീപിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.