തിരുവനന്തപുരം : ആവിഷ്കാര സ്വാതന്ത്ര്യം വൺവേ ട്രാഫിക്കല്ലെന്ന് ബിജെപി നേതാവ് വി മുരളീധരൻ . ദീപ നിശാന്തിനുള്ളത് പോലെ ഹരിത സുന്ദറിനും ആവിഷ്കാര സ്വാതന്ത്ര്യമുണ്ട് . ആർക്കെതിരെയും മോശമായ പദപ്രയോഗങ്ങൾ നടത്തുന്നതും ശരിയല്ല . അദ്ധ്യാപികയെ അവഹേളിക്കുന്ന രീതിയിൽ ചിത്രം പോസ്റ്റ് ചെയ്തത് തെറ്റാണ് . അതുപോലെ തന്നെ ഹരിത സുന്ദറിനെതിരെ സിപിഎം പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ സൈബർ ബുള്ളിയിംഗും തെറ്റ് തന്നെയാണെന്ന് വി മുരളീധരൻ പറഞ്ഞു.
ഒരു മതവിഭാഗത്തെ അടച്ച് ആക്ഷേപിക്കുന്ന പദപ്രയോഗം കേരള വർമ്മയിലെ അദ്ധ്യാപിക നടത്തിയതും തെറ്റാണ്. ഇതിനെതിരെയും കേസ് എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.കേരളവർമ്മയിലെ എസ്എഫ്ഐ നടപടിയിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ നിന്നുള്ള എബിവിപി പ്രവർത്തകയും വിദ്യാർത്ഥിനിയുമായ ഹരിത എസ് സുന്ദർ തന്റെ ഫേസ്ബുക്ക് പേജിൽ ഒരു അമേരിക്കൻ ചിത്രകാരി വരഞ്ഞ ചെഗുവേരയുടെ നഗ്നചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഹരിതക്കെതിരെ സിപിഎം പ്രവർത്തകരുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള സൈബർ ബുളളിയിംഗ് ആണുണ്ടായത്.
കേട്ടാലറക്കുന്ന അസഭ്യമാണ് ഹരിതക്കെതിരെ സഖാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് . എബിവിപി പ്രവർത്തകയായ പെൺകുട്ടിയെ, ഞങ്ങളുടെ സഹോദരിയെ ഏത് ഭാഷ ഉപയോഗിച്ചും അക്രമിക്കാം എന്ന ധാരണ സിപിഎമ്മുകാർക്കും വേണ്ട. ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരിൽ ഹിന്ദു മത വിശ്വാസത്തെ ആക്ഷേപിച്ച് സരസ്വതി ദേവിയുടെ നഗ്നചിത്രം പ്രദർശിപ്പിച്ചവർ തന്നെയാണ് ഒരു മത വിശ്വാസത്തിന്റെയും ഭാഗമല്ലാത്ത ചെഗുവേരയുടെ ചിത്രത്തിന്റെ പേരിൽ ഹരിതയെ തെറി വിളിക്കുന്നത്. മുരളീധരൻ ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥയെ ക്കുറിച്ചുള്ള സിനിമ ‘ഇന്ദു സർക്കാർ ‘ തടയാൻ പോയതുകൊണ്ടാവണം തൃത്താല എംഎൽഎക്ക് പാലക്കാട് ജില്ലക്കാരിയായ ഹരിതക്കു വേണ്ടി സംസാരിക്കാൻ സമയം കിട്ടാതെ പോയതെന്നും അദ്ദേഹം പരിഹസിച്ചു .ഒരു അമേരിക്കൻ ചിത്രകാരിയുടെ ചെഗുവേരയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് എ ബി വി പി ദേശീയ സമിതി അംഗത്തിന് സിപിഎം – എസ് എഫ് ഐ പ്രവർത്തകരിൽ നിന്ന് വധ ഭീഷണിയും ബലാത്സംഗ ഭീഷണിയും വരെ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പരാമർശം.