ന്യൂഡൽഹി: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ഇന്ത്യയുടെ പതിനാലാമാത് രാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാം നാഥ് കോവിന്ദ് തെരഞ്ഞടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറിനെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് കോവിന്ദ് ഇന്ത്യയുടെ പ്രഥമപൗരനായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഈ മാസം 17 ന് നടന്ന വോട്ടെടുപ്പില്‍ രാം നാഥ് കോവിന്ദിന് ഇലക്ട്രല്‍ കോളേജിലെ 66 ശതമാനം വോട്ട് ലഭിച്ചു. എതിര് സ്ഥാനാര്‍ത്ഥി മീരാ കുമാറിന് 34 ശതമാനം വോട്ട് നേടാനേ സാധിച്ചുള്ളൂ. കെആര്‍ നാരായണന് ശേഷം ദലിത് വിഭാഗത്തില്‍ നിന്നും രാഷ്ട്രപതി പദത്തിലെത്തുന്ന വ്യക്തിയാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ രാം നാഥ് കോവിന്ദ്. നിലവിലെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലാവധി ഈ മാസം 24 നാണ് അവസാനിക്കുന്നത്.
പാര്‍ലമെന്റില്‍ നിന്ന് രാം നാഥ് കോവിന്ദിന് 3,69, 576 വോട്ടുമൂല്യം ലഭിച്ചപ്പോള്‍ മീരാ കുമാറിന് കിട്ടിയത് 1, 59, 300 വോട്ടുമൂല്യം. വോട്ടവകാശമുള്ള എംപിമാരില്‍ 522 പേര് കോവിന്ദിനും 225 പേര് മീരാ കുമാറിനും വോട്ട് ചെയ്തു. പാര്‍ലമെന്റില്‍ 21 വോട്ടുകളും ഛത്തീസ്ഗഢില്‍ മൂന്നും ഗോവയില്‍ രണ്ടും വോട്ടുകള്‍ അസാധുവായി.
ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കോവിന്ദിന് അനുകൂലമായി കോണ്‍ഗ്രസിന്റെ ക്രോസ് വോട്ടിംഗ് നടന്നു. ഗുജറാത്തില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് കോവിന്ദിന് വോട്ട് രേഖപ്പെടുത്തിയത്.
ആന്ധ്രാ പ്രദേശില്‍ നിന്നുള്ള മുഴുവന്‍ വോട്ടുകളും കോവിന്ദ് സ്വന്തമാക്കി. അരുണാചല്‍ പ്രദേശില്‍ നിന്ന് 94.9 ശതമാനവും അസമില്‍ നിന്ന് 95.8 ശതമാനം വോട്ടും കോവിന്ദിന് ലഭിച്ചു. ബീഹാറിലും ഭൂരിപക്ഷം കോവിന്ദിനാണ് ലഭിച്ചത്. എന്നാല്‍ ഇവിടെ മീരാ കുമാര്‍ 45.7 ശതമാനം വോട്ടുകള്‍ നേടി. ആര്‍ജെഡി-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പിന്തുണയോടെയാണിത്.
കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ മീരാ കുമാറിനാണ് ഭൂരിപക്ഷം ലഭിച്ചത്.ബിഹാര്‍ ഗവര്‍ണറായിരിക്കെ ജൂണ്‍ 19 നാണ് രാം നാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്‍ഡിഎയ്ക്ക് പുറമെ മറ്റ് പത്തോളം പ്രാദേശിക പാര്‍ട്ടികളും കോവിന്ദിനെയാണ് പിന്തുണച്ചത്.