കോട്ടയം : സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നാട്ടില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് സിപിഎം പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. കോട്ടയം പാമ്പാടി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ സിപിഐ ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ 12 സിപിഐ പ്രവര്‍ത്തകരെ കോട്ടയം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചു.
പാമ്പാടി പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ വര്‍ഷങ്ങളായി സിപിഐയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ചില ധാരണകളുടെ പുറത്ത് സീറ്റ് സിപിഎമ്മിന് നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിലും സീറ്റ് തിരികെ നല്‍കാതെ സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ സിപിഐയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിച്ചു. ഇതില്‍ പ്രകോപിതരായ സിപിഎമ്മുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സിപിഐ പ്രവര്‍ത്തകര്‍ പറയുന്നത്.
സംഭവത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. അതേസമയം മുന്നണിധാരണ തെറ്റിച്ചത് സിപിഐയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. സിപിഐ – സിപിഎം തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറിയുടെ നാട്ടില്‍ത്തന്നെ പോര് തെരുവിലേക്കിറങ്ങിയത്.