തൃശൂർ : ചാലക്കുടിയിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസ് തിയേറ്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും. തിയേറ്ററിന്റെ രേഖകൾ ഹാജരാക്കാൻ ജില്ലാ സർവേ സൂപ്രണ്ട് ദീലീപടക്കം ഏഴ് പേർക്കാണ് നോട്ടീസയച്ചത്.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി.സിനിമാസ് കൈയ്യേറ്റ ഭൂമിയിലാണ് നിർമ്മിച്ചതെന്ന് തൃശ്ശൂർ ജില്ലാകലക്ടറുടെ റിപ്പോർട്ടിൽ സൂചനയുള്ള പശ്ചാത്തലത്തിലാണ് ദീലിപിന് നോട്ടീസയച്ചിരിക്കുന്നത്. ദീലീപ് ഉൾപ്പെടെ ഏഴ് പേർക്കാണ് തിയേറ്ററിന്റെ രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സർവേ സൂപ്രണ്ട് നോട്ടീസ് അയച്ചിരിക്കുന്നത്. കൂടാതെ ഡി.സിനിമാസിന്റെ ഭൂമി ഇരുപത്തിയേഴാം തിയതി അളന്ന് തിട്ടപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
മൊത്തം ഭൂമിയുടെയും പഴയ ഉടമസ്ഥാവാകാശ രേഖകൾ സംബന്ധിച്ച് റെവന്യു വകുപ്പ് ഉന്നത തല അന്വേഷണവും നടത്തും. കൈയേറിയതിൽ ക്ഷേത്രഭൂമിയും ഉണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി ദേവസ്വം അധികൃതരെക്കൂടി ഹിയറിങ്ങിന് വിളിച്ചിട്ടുണ്ട്. സർവേ റിപ്പോർട്ട് പ്രകാരം വലിയകോയിത്തമ്പുരാൻ കോവിലകത്തിന്റെയും കണ്ണമ്പുഴ ഭഗവതി ക്ഷേത്ര ദേവസ്വത്തിന്റെയും പേരിലുമാണ് ഭൂമിയെന്ന് പറയപ്പെടുന്നു. ഇത് എങ്ങനെ ഇവർക്ക് ലഭിച്ചുവെന്നും എങ്ങനെ കരം അടച്ചുവെന്നും വ്യക്തമായിട്ടില്ല. ഇതടക്കം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് രേഖകൾ ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.
ഡി സിനിമാസിന്റെ കൈവശാവകാശ രേഖയും കെട്ടിടത്തിന്റെ സ്കെച്ചും നഗരസഭയുടെ ഫയലിൽ ഇല്ലെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട് . ഇതിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയരുന്നുണ്ട്.