കൊൽക്കത്ത : അമ്മയോടൊപ്പം ക്ഷേത്രദർശനം ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇട്ട ഡൽഹി സർവകലാശാല പ്രൊഫസറിനെതിരെ ബംഗാളിൽ പോലീസ് കേസ് . ഡൽഹി സർവകലാശാലയിലെ പ്രൊഫസർ രാകേഷ് സിൻഹക്കെതിരെയാണ് കേസെടുത്തത് . ചിത്രം വർഗീയ സംഘർഷം ഉണ്ടാക്കുമെന്ന് ആരോപിച്ച് തൃണമൂൽ പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ് കേസ്.
ജൂലൈ 9 ന് ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ അമ്മയോടൊപ്പം ദർശനം നടത്തുന്ന ചിത്രമാണ് രാകേഷ് സിൻഹ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ജൂലൈ 12 നാണ് ഈ ചിത്രം വർഗീയ സംഘർഷം ഉണ്ടാക്കുന്നുവെന്നാരോപിച്ച് തൃണമൂൽ പ്രവർത്തകൻ പോലീസിൽ പരാതി നൽകിയത്. യാതൊരു തെളിവുമില്ലാതെ തന്റെ പേരിൽ കേസെടുത്തത് എതിർശബ്ദത്തെ നിശ്ശബ്ദമാക്കാൻ മമത ബാനർജി നടത്തുന്ന ശ്രമങ്ങളുടെ ഉദാഹരണമാണെന്ന് രാകേഷ് സിൻഹ വ്യക്തമാക്കി.തന്റെ വിമർശനങ്ങൾ ആണ് മമതയെ ചൊടിപ്പിക്കുന്നതെന്നും സിൻഹ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ താൻ മൂന്ന് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത് . അമ്മയോടൊപ്പമുള്ള ക്ഷേത്ര ദർശനം കൂടാതെ രാഷ്ട്രപതി തനിക്ക് അവാർഡ് സമ്മാനിക്കുന്നതും പിന്നീട് നരേന്ദ്രമോദിയെപ്പറ്റിയുള്ള പുസ്തകം ആർ.എസ്.എസ് സർസംഘ ചാലക് മോഹൻ ഭാഗവത് പ്രകാശനം ചെയ്യുന്നതും . ഇതിലേതാണ് വർഗീയസംഘർഷത്തിന് തിരി കൊളുത്തുന്നതെന്ന് മമത വ്യക്തമാക്കണമെന്നും സിൻഹ ആവശ്യപ്പെട്ടു.
തൃണമൂൽ – ജിഹാദി കൂട്ടുകെട്ടിന്റെ ഇത്തരം ശ്രമങ്ങൾക്കെതിരെ ശക്തമായി മുന്നോട്ടു പോകുമെന്ന് സിൻഹ പറഞ്ഞു . ഭീഷണിപ്പെടുത്തി വായ്മൂടിക്കെട്ടാമെന്ന് മമത കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി.