മുംബൈ : അടിയന്തരാവസ്ഥക്കാലത്തെ കഥ പറയുന്ന ഹിന്ദി സിനിമ ഇന്ദു സർക്കാരിന്റെ ചിത്രീകരണം കോൺഗ്രസ് പ്രവർത്തകർ തടസ്സപ്പെടുത്തി .ആക്രമണ ഭീഷണി ഉയർന്നതിനെ തുടർന്ന് സംവിധായകൻ മധുർ ഭണ്ഡാർക്കറിന് പൊലീസ് സംരക്ഷണം നൽകാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു .
ഇന്ദിര ഗാന്ധിയോടും സഞ്ജയ് ഗാന്ധിയോടും സാമ്യമുള്ള കഥാപാത്രങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രവർത്തകർ ഇന്ദു സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത് . സിനിമ പ്രവർത്തകരെ ഇന്നലെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങാൻ അനുവദിക്കാതെ തടഞ്ഞ പ്രവർത്തകർ സിനിമ ഈ രീതിയിൽ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.ഇതേ തുടർന്ന് ആവിഷ്കാര സ്വാതന്ത്ര്യം തനിക്കില്ലേ എന്ന് രാഹുൽ ഗാന്ധിയോട് ചോദ്യമുന്നയിച്ച് ഭണ്ഡാർക്കർ രംഗത്തെത്തി.
ദേശീയ നേതാക്കളെ സിനിമിയുടെ ട്രെയ്ലറിൽ നിന്ന് ഒഴിവാക്കണമെന്ന് മുംബൈ പിസിസി പ്രസിഡന്റ് സഞ്ജയ് നിരുപം സിബിഎഫ്സി ചെയർമാൻ പഹലാജ് നിഹലാനിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു . സെൻസറിംഗിന് മുൻപേ ചിത്രം കോൺഗ്രസ്സ് പ്രതിനിധികൾക്കായി പ്രദർശിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.