വ്യക്തിത്വത്തിലെ സൗമ്യതയും ലാളിത്യവും നിലപാടുകളിലെ കാർക്കശ്യവുമാണ് വെങ്കയ്യനായിഡുവെന്ന രാഷ്ട്രീയനേതാവിന്റെ മുഖമുദ്ര. രാജ്യസഭയിലെ കരുത്തുറ്റ ശബ്ദമായി ഭരണപക്ഷനിലപാടുകളെ ഉയർത്തിക്കാട്ടാൻ വെങ്കയ്യനായിഡുവിനായി. ഉപരാഷ്ട്രപതി പദത്തിലേക്ക് വെങ്കയ്യനായിഡു എത്തുമ്പോൾ അത് ദക്ഷിണേന്ത്യൻ ബിജെപി ഘടകങ്ങൾക്ക് നൽകുന്നത് അളവറ്റ ആത്മവിശ്വാസം കൂടിയാണ്.
വാജ്പേയി സർക്കാരിൽ ഗ്രാമവികസനത്തിനുള്ള ക്യാബിനറ്റ് മന്ത്രിപദം അലങ്കരിച്ചിരുന്ന വെങ്കയ്യനായിഡു നഗരവികസന പാർലമെന്ററി കാര്യ മന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദി സർക്കാരിലും കാഴ്ചവയ്ക്കുന്നത് മികച്ച പ്രവർത്തനങ്ങളാണ്. രാജസ്ഥാനിൽ നിന്ന് നലാംവട്ടവും രാജ്യസഭയിലെത്തിയ വെങ്കയ്യയുടെ പ്രവർത്തനമികവിന്റെ കാതൽ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ തുടങ്ങിയ രാഷ്ട്രീയജീവിതമായിരുന്നു.
എബിവിപിയിലൂടെ പൊതു ജീവിതത്തിന് തുടക്കം കുറിച്ച വെങ്കയ്യ 1973 ൽ ആന്ധ്ര സർവകലാശാല വിദ്യാർത്ഥി യൂണിയൻ ചെയർമാനായിരുന്നു . പിന്നീട് ജയപ്രകാശ് നാരായണന്റെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലെ ജ്വലിക്കുന്ന യുവത്വമായി . അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽ വാസമനുഷ്ഠിച്ചു .
78ൽ ആന്ധ്രാനിയമസഭയിൽ എംഎൽഎയായി തുടക്കം. യുവമോർച്ച രൂപീകരിക്കപ്പെട്ട 80 മുതൽ മൂന്ന് വർഷം ദേശീയ വൈസ് പ്രസിഡന്റ്. 88 ൽ ബിജെപിയുടെ സംസ്ഥാന നേതൃ സ്ഥാനം ഏറ്റെടുത്തു. പിന്നീട് ബിജെപി ദേശീയ ജനറൽ സെക്രട്ടറി. 2002 ലും 2004 ലും പാർട്ടിയുടെ ദേശീയ അധ്യക്ഷനായും നേതൃമികവ് തെളിയിച്ചു. രാജ്യസഭയിലെ ചിരിക്കുന്ന മുഖമാണെങ്കിലും ഭരണപക്ഷനിലപാടുകളെ ശക്തിയുക്തം അവതരിപ്പിക്കാൻ വെങ്കയ്യനായിഡുവിന് കഴിഞ്ഞു.രസകരമായ പ്രസംഗങ്ങൾ അദ്ദേഹത്തിന്റെ പ്രത്യേകതയാണ് .
അധസ്ഥിതരുടെയും കർഷകരുടെയും കണ്ണീരൊപ്പാൻ നടത്തിയ പ്രവർത്തന മികവിന്റെ അംഗീകാരമാണ് ഇദ്ദേഹത്തിന് ലഭിച്ച ഓരോ സ്ഥാനങ്ങളും. ലാളിത്യത്തിന്റെ പര്യായമെന്നുകൂടി വിശേഷിപ്പിക്കാവുന്ന ഈ നേതാവിനെ തേടി പുതിയൊരു സ്ഥാനംകൂടിയെത്തുന്പോള് അത് ദക്ഷിണേന്ത്യയിൽ മാത്രമല്ല രാജ്യത്തിനുമുഴുവൻ അഭിമാനത്തിന് വകനൽകുന്നതാണ്.