തിരുവനന്തപുരം: മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പ്രതികാര നടപടി തുടർന്ന് സംസ്ഥാന സർക്കാർ. ജാമ്യമില്ലാ വകുപ്പ് പ്രകാരം സെൻകുമാറിനെതിരെ കേസെടുത്തു. സൈബർ പൊലീസാണ് ഐപിസി 153എ പ്രകാരം കേസെടുത്തത്.
സെൻകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നേരത്തെ സെൻകുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂക്ഷനാണ് നിയമോപദേശം നൽകിയത്. ന്യൂനപക്ഷ വിരുദ്ധപരാമർശം നടത്തിയെന്ന പരാതിയിലാണ് കേസ്.
ഒരു പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയെന്നാണ് ആരോപണം.
എന്നാൽ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ഡിജിപി സ്ഥാനത്തേക്ക് സെൻകുമാർ എത്തിയതിലുളള പ്രതികാര നടപടിയാണിതെന്നാണ് ആക്ഷേപം. അടുത്തിടെ സെൻകുമാർ ബിജെപിയിൽ ചേരുമെന്നുള്ള വാർത്തകൾ വന്നിരുന്നു. ഇത് പ്രതികാര നടപടികളുടെ ആക്കം കൂട്ടിയെന്നും വിമർശനമുണ്ട്.