ന്യൂഡൽഹി: ചൈന, കശ്മീർ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് വൈകീട്ട് ചേരും. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്ങിന്റേയും സുഷ്മാ സ്വരാജിന്റേയും നേതൃത്വത്തിലാണ് യോഗം. പാകിസ്ഥാനേയും ചൈനയേയും നേരിടുന്നത് സംബന്ധിച്ച് എല്ലാ പാർട്ടികളുമായും അഭിപ്രായ ഐക്യം രൂപീകരിക്കാനാണ് കേന്ദ്ര സർക്കാറിന്റെ നീക്കം.
സിക്കിം അതിർത്തി പ്രദേശമായ ദോക് ലാമിൽ ചൈനീസ് സൈന്യത്തിന്റെ അതിർത്തി ലംഘനവും തുടർ സംഭവങ്ങളും, കശ്മീരിൽ അമർനാഥ് യാത്രികർക്ക് നേരെയുണ്ടായ ഭീകരാക്രമണം ഈ രണ്ടു വിഷയങ്ങളാണ് സർവ്വകക്ഷി യോഗത്തിന്റെ പ്രധാന അജണ്ഡ. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജുമാൺ യോഗത്തിന് നേതൃത്വം നല്കുന്നത്. ലോകസഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞ മാസമുണ്ടായ അതിർത്തിയിലെ ചൈനീസ് അതിക്രമങ്ങളും അതിനെതിരെ ഇന്ത്യൻ സൈന്യവും സർക്കാരും സ്വീകരിച്ച നടപടികളും കേന്ദ്ര മന്ത്രിമാർ പ്രതിപക്ഷ നേതാക്കളെ ധരിപ്പിക്കും. മേഖലയിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാന ഭീഷണിയായി വളരുന്ന ചൈനയെയും പരമ്പരാഗത ശത്രുവായ പാക്കിസ്ഥാനെയും എങ്ങനെ നേരിടാമെന്നത് സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുമായി അഭിപ്രായ ഐക്യം രൂപീകരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.
കശ്മീർ, ദോക് ലാ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച്ച പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ ഈ വിഷയങ്ങൾ ഉന്നയിച്ച് പാർലമെന്റിന്റെ നടപടിക്രമങ്ങൾ തടസ്സപ്പെടുത്താൻ പ്രതിപക്ഷ കക്ഷികൾ തയ്യാറെടുക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സർവ്വകക്ഷി യോഗം ചേരുക.