ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ചൈന ഇടപെടേണ്ടെന്ന് ഇന്ത്യ. കാശ്മീർ വിഷയം നയതന്ത്ര ഇടപെടലിലൂടെ പരിഹരിക്കുമെന്നും അതിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം. അതേ സമയം ചൈന അതിർത്തിപ്രശ്നം സംബന്ധിച്ച് വിവരങ്ങൾ ധരിപ്പിക്കാൻ കേന്ദ്രസർക്കാർ സർവ്വകക്ഷിയോഗം വിളിച്ചു.
സിക്കിം അതിർത്തി പ്രദേശമായ ദോക് ലാമിൽ ചൈനീസ് സൈന്യത്തിന്റെ അതിർത്തി ലംഘനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കേയാണ് കശ്മീർ വിഷയത്തിൽ ഇടപെടാമെന്ന നിലപാടുമയി ചൈന രംഗത്തെത്തിയത്.
അതിനിടെ തിങ്കളാഴ്ച്ച പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ പ്രതിപക്ഷത്തെ ധരിപ്പിക്കാൻ കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു. ചൈനയുടെ അതിർത്തി ലംഘനവും അതിനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികളും പ്രതിപക്ഷത്തെ ധരിപ്പിക്കും.
അമർ നാഥ് യാത്രികർക്ക് നേരെയുണ്ടായ ആക്രമണവും ചർച്ചാ വിഷയമാകും. ഈ വിഷയങ്ങളുന്നയിച്ച് പാർലമെന്റ് സ്തംഭനമടക്കമുള്ള നടപടികളിലേക്ക് പ്രതിപക്ഷത്തെ നയിക്കാതിരിക്കാനാണ് സർവ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ സുഷ്മാ സ്വരാജും രാജ്നാഥ് സിങ്ങുമാണ് സർവ്വകക്ഷിയോഗത്തെ നയിക്കുക.