ന്യൂഡൽഹി: പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ കൊക്കകോള പ്ലാന്റ് സ്ഥാപിക്കുന്നതിൽ നിന്ന് കമ്പനി പിന്മാറി. പ്ലാച്ചിമടയിൽ പ്ലാന്റ് തുടങ്ങാൻ തങ്ങൾക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇതു സംബന്ധിച്ച് കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് പദ്ധതി ഉപേക്ഷിച്ചതായി കമ്പനി കോടതിയെ അറീയിച്ചത്.
പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാൻ പെരുമാട്ടി പഞ്ചായത്ത് നേരത്തേ അനുമതി നിഷേധിച്ചിരുന്നു. ഈ നടപടിയെ കമ്പനി കോടതിയിൽ ചോദ്യം ചെയ്തില്ല. പഞ്ചായത്ത് മുന്നോട്ട് വച്ച് 17 കർശന വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കൊക്കകോള കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാൻ കേരള ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
ഇതു ചോദ്യം ചെയ്താണ് പെരുമാട്ടി പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്. കമ്പനിക്ക് പ്ലാന്റ് തുടരാൻ അനുകൂല സാഹചര്യമില്ലാത്തതിനാൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നില്ലെന്ന് കമ്പനിയുടെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.
ജല ചൂഷണത്തിനും മലിനീകരണത്തിനുമെതിരെ പ്രദേശവാസികൾ നടത്തിവന്ന സമരം മൂലം പ്ലാന്റിന്റെ പ്രവർത്തനം നിർത്തിയിരുന്നുവെങ്കിലും നിയമ പോരാട്ടം അവസാനിച്ചിരുന്നില്ല. ഇതോടെ പ്ലാന്റിന് അനുമതി നിഷേധിച്ച പഞ്ചായത്തിന്റെ നടപടി ചോദ്യം ചെയ്തുള്ള എല്ലാ ഹർജ്ജികളും കോടതി തീർപ്പാക്കി.