തിരുവനന്തപുരം : ദളിത് കുടുംബത്തിനുനേരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കാട്ടക്കടയിൽ ഇന്ന് ബിജെപി ഹർത്താൽ.
സ്വന്തം വീട്ടിൽ നിന്നും കുടിയിറക്കിയതിൽ പ്രതിഷേധിച്ച് കാട്ടാക്കട വില്ലേജ് ഓഫീസിൽ താമസമാക്കിയ കുടുംബത്തിന് നേരെയായിരുന്നു പോലീസ് നടപടി.
2 സ്ത്രീകളും രോഗികളുമടങ്ങുന്ന കുടുംബത്തെ പുലയനാർകോട്ട സർക്കാർ കെയർ ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം 6 നാണ് കയ്യേറ്റ ഭൂമിയെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യവ്യക്തി വാങ്ങിയ ഉത്തരവിനെത്തുടർന്ന് ദളിത് കുടുബത്തെ സ്വന്തം വസ്തുവിൽ നിന്നും കുടിയൊഴിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് കാട്ടാക്കട വില്ലേജ് ഓഫീസിൽ കുടുംബം താമസമാക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലർച്ചെ പോലീസും റവന്യു അധികൃതരും ചേർന്ന് ഇവരെ അറസ്റ് ചെയ്തു നീക്കിയത്.
അറസ്റ് ചെയ്ത കുടുംബത്തെ കളക്ടറുടെ നിർദ്ദേശ പ്രകാരം പുലയനാർകോട്ടയിലുള്ള സർക്കാർ കെയർ ഹോമിലേക്ക് മാറ്റുകയായിരുന്നു. 60 വയസുകഴിഞ്ഞവരെ മാത്രം താമസിപ്പിക്കേണ്ട സ്ഥലത്തതാണ് ചട്ടങ്ങൾ മറികടന്ന് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഇവർക്കെതിരെ കേസുകളില്ലെങ്കിലും പുറത്ത് വിടാൻ പറ്റില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട്.
ദളിത് കുടുംബത്തിനെതിരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപിയും കെപിഎംഎസും രംഗത്തെത്തിയിട്ടുണ്ട്. കാട്ടാക്കട മണ്ഡലത്തിൽ ഇന്ന് ബിജെപിയുടെ ഹർത്താലും നടക്കുകയാണ്.