ന്യൂഡൽഹി: അമർനാഥ് തീർത്ഥാടകർക്ക് നേരെ ആക്രമണം നടത്തിയത് പാക് ഭീകര സംഘടന ലഷ്കർ ഇ ത്വയിബ. സൂത്രധാരൻ ലഷകർ ഭീകരൻ ഇസ്മയിൽ എന്ന് പൊലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ ഉന്നതതലയോഗം ചേർന്നു.
ഇന്നലെ രാത്രി എട്ടരയോടെയാണ് കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ, ബറ്റാൻഗു മേഖലയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു നേരെ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർകോല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിൽ നിന്നുളള തീർത്ഥാടകരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
ബന്ധിഗൂ പ്രദേശത്ത് പട്രോളിംങ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരെയും ആക്രമണം ഉണ്ടായി. അപകടത്തിൽ പരുക്കേറ്റവരെ കാണാൻ കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാത്രി ആശുപത്രിയിൽ എത്തിയിരുന്നു.
രാത്രി ഏഴിനു ശേഷം അമർനാഥ് തീർഥാടകരുടെ ബസുകൾക്ക് ഹൈവേയിലൂടെ യാത്രാനിരോധനമുണ്ടായിരുന്നു. ഈ നിരോധനം ലംഘിച്ചാണ് ഇന്നലെ ബസ് കടന്ന് പോയത്. സംഭവത്തെത്തുടർന്ന് കൂടുതൽ സുരക്ഷാസൈനികരും പോലീസും പ്രദേശത്തെത്തി. ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
കശ്മീരിലെ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് താൽക്കാലികമായി നിർത്തി വെച്ച അമർനാഥ് യാത്ര കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്.