സിനിമാ തിരക്കഥയെ വെല്ലും വിധം സസ്പെൻസുകൾ നിറഞ്ഞതായിരുന്നു ദിലീപിന്റെ ചലച്ചിത്ര ജീവിതം. ഗോപാലകൃഷ്ണനിൽ നിന്നും ദിലീപിലേക്കുള്ള പരിണാമത്തിൽ വഴിത്തിരിവുകൾ ഏറെയാണ്.
ആലുവയിലെ ഒരു സാധാരണ കുടുംബത്തിൽ ജനനം. പേര് ഗോപാലകൃഷ്ണൻ. സിനിമയിലേക്കുള്ള വരവിന് മുമ്പ് ആളെ ചിരിപ്പിച്ച് മിമിക്രിയിൽ. അന്നും കൂടെയുണ്ട് നാദിർഷാ. പൂക്കാലം വരവായി എന്ന ചിത്രത്തിൽ സംവിധായകൻ കമലിന്റെ സഹായിയായി സിനിമയിലേക്ക് എൻട്രി. പിന്നീട് മാനത്തെ കൊട്ടാരം, സിന്ദൂരരേഖ, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങളിൽ മുഖം കാണിക്കാൻ അവസരം. ആദ്യം നായകനാകുന്നത് ഏഴരക്കൂട്ടത്തിൽ. തുടർന്ന് മഞ്ജുവിനൊപ്പം സല്ലാപത്തിൽ. അതോടെ മലയാള സിനിമയിൽ ദിലീപിന്റെ സമയം തെളിഞ്ഞു.
മഞ്ജു വാര്യർ ദിലീപ് കൂട്ടുകെട്ടിൽ ഈ പുഴയും കടന്ന് എന്ന ചിത്രവും വൻഹിറ്റായി. ജീവിതത്തിലും മഞ്ജുവിനെ കൂടെക്കൂട്ടി ദിലീപ് വിജയങ്ങൾ ആവർത്തിച്ചു. മഞ്ജുവിന്റെ കരിയറിന്റെ ആദ്യഘട്ടം അവിടെ അവസാനിച്ചെങ്കിലും ദിലീപ് മലയാള സിനിമയെ നിയന്ത്രിക്കുന്ന താര രാജാവായി മാറുകയായിരുന്നു.
അവാർഡുകളും ജനപ്രിയ നായക പദവിയും വ്യാവസായിക രംഗത്തെ ഇടപെടലുകളും നിർമ്മാതാവ് എന്ന സ്ഥാനവും ദിലീപിനെ മറ്റൊരാളാക്കി. ഇടയിൽ, കാവ്യാ മാധവനുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ, കാവ്യയുടെ വിവാഹം, വിവാഹമോചനം. ദിലീപ് മഞ്ജു ദാമ്പത്യത്തിലും വിവാഹ മോചനത്തിലേക്ക് എത്തിച്ച പൊട്ടിത്തെറികൾ.
കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം മഞ്ജുവിനെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്നും അന്നുമുതൽ അവരെ ഒതുക്കാൻ ദിലീപ് ശ്രമിക്കുകയാണെന്നും ആരോപണം ഉണ്ടായിരുന്നു. കാവ്യയുമായുള്ള ബന്ധം പലവട്ടം നിഷേധിച്ച ദിലീപ് പിന്നീട് മകളെ സാക്ഷിയാക്കി കാവ്യയെ വിവാഹം ചെയ്തു.
തുടർന്നാണ് നടി തട്ടികൊണ്ടുപോകലിനും ആക്രമണത്തിനും ഇരയാകുന്നതും ദിലീപിലേക്ക് സംശയത്തിന്റെ മുന നീളുന്നതും. ഒടുവിൽ അനിവാര്യമായ അറസ്റ്റ്. മമ്മൂട്ടി, മോഹൻലാൽ എന്നീ താരരാജാക്കന്മാരുടെ ചിത്രങ്ങൾ പോലും എന്ന് റിലീസ് ചെയ്യണം എന്ന് തീരുമാനിച്ചിരുന്ന, മലയാളസിനിമയെ അടക്കിവാണ ആ ജനപ്രിയ നായകന്റെ സമീപകാലത്ത് പുറത്തുവന്ന ചിത്രത്തിന്റെ പേര് വെൽക്കം ടൂ സെന്ട്രൽ ജയിൽ. പേര് അന്വർത്ഥമാക്കും വിധമുള്ള ക്ലൈമാക്സ്. എല്ലാം മാദ്ധ്യമ വിചാരണയെന്ന് പുച്ഛിച്ച് തള്ളിയ ദിലീപിനെ ഇനി കാത്തിരിക്കുന്നത് യഥാർത്ഥ വിചാരണയുടെ നീണ്ട മണിക്കൂറുകൾ.