ന്യൂഡൽഹി: 2025 ഓടെ സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്ട്. ഹാർവാഡ് സർവകലാശാല നടത്തിയ പഠന റിപ്പോർട്ടിലാണ് ഇന്ത്യൻ സാമ്പത്തിക കുതിപ്പ് സൂചിപ്പിക്കുന്നത്.
ചൈനയുടെ സാമ്പത്തിക വളർച്ചയിൽ വൻ തോതിൽ ഇടിവ് സംഭവിക്കുമെന്നും, ചൈനയെ മറികടന്ന് 2025 ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് റിപ്പോർട്ട്. ഹാർവാഡ് യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇന്ത്യ കൈവരിക്കാൻ ഒരുങ്ങുന്ന ചരിത്ര നേട്ടത്തെ കുറിച്ച് സൂചിപ്പിക്കുന്നത്. ചൈനയുടെ വളർച്ചാ നിരക്ക് 4.41 ശതമാനത്തിലേക്ക് നിലംപതിക്കുംമ്പോൾ ഇന്ത്യ 7.72 ശതമാനം വളർച്ച നേടുമെന്ന് പഠനം വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കൊണ്ട് ആഗോള സാമ്പത്തിക വളർച്ചയുടെ അച്ചുതണ്ട് ചൈനയിൽ നിന്ന് അയൽക്കാരായ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് ഇന്ത്യയുടെ വളർച്ചയെ പഠനത്തിൽ വിശേഷിപ്പിക്കുന്നത്. വരും ദശാബ്ദങ്ങളിൽ അത് തുടരുമെന്നും പറയുന്നു.
ഇന്ത്യയോടൊപ്പം വിയറ്റ്നാം, ഇന്തോനേഷ്യ, ഉഗാണ്ട, കെനിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടേയും സാമ്പത്തിക വളർച്ച നിരക്ക് ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദശാബ്ദത്തിൽ ചൈനയുടെ അതിവേഗ വളർച്ചയും വരുമാനവും തമ്മിൽ ഉണ്ടായ വ്യത്യാസമാണ് വളർച്ചാ നിരക്കിൽ അവർ താഴെ പോകുവാനുള്ള കാരണമായ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.