കിംഗ്സ്റ്റൺ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യയ്‌ക്ക്. കിംഗ്സ്റ്റണിലെ സബീനപാർക്കിൽ നടന്ന അഞ്ചാം ഏകദിന മത്സരത്തിൽ വിൻഡീസിനെ എട്ട് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ നായകൻ വിരാട് കോഹ്‍ലിയുടെ സെഞ്ച്വറിയാണ് അനായാസ ജയത്തിലെത്തിച്ചത്.
വിൻഡീസ് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം കോഹ്‍ലിയും സംഘവും രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 79 പന്തുകൾ ബാക്കിവച്ച്. 115 പന്തിൽ 12 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 111 റൺസ് അടിച്ചുകൂട്ടിയ കോഹ്‍ലിയാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
39 റൺസ് എടുത്ത അജിങ്ക്യാ രഹാനെയും, 50 റൺസ് എടുത്ത ദിനേഷ് കാർത്തിക്കും കൊഹ്‍ലിയ്‌ക്ക് മികച്ച പിന്തുണ നൽകി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനായി തുടക്കത്തിൽ സഹോദരന്മാരായ ഷായ് ഹോപ്പിന്‍റെയും, കെയ്ൽ ഹോപ്പിന്‍റെയും ചെറുത്തുനിൽപ്പ്. ഇന്ത്യൻ പേസാക്രമണത്തിന് മുന്നിൽ മധ്യനിര തകർന്നതോടെ വിൻഡീസ് 205 റൺസുമായി കൂടാരം കയറി.
51 റൺസ് എടുത്ത ഷായ് ഹോപ്പാണ് ടോപ് സ്കോറർ. ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷാമി നാലും ഉമേഷ് യാദവ് മൂന്നും വിക്കറ്റെടുത്തു.
ജയത്തോടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. വിരാട് കോഹ്‍ലിയാണ് കളിയിലെ താരം. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ച വച്ച അജിങ്ക്യാ രഹാനെയാണ് മാൻ ഓഫ് ദ സീരീസ്