റിയാദ്: സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് അനുകൂല നിലപാടുമായി അധികൃതർ. വ്യവസ്ഥകൾക്ക് വിരുദ്ധമായി തൊഴിലുടമ പെരുമാറിയാൽ പുതിയ സ്പോൺസറെ കണ്ടെത്താൻ അനുമതി. സ്പോൺസറോ ഉത്തരവാദപ്പെട്ടവരോ വിമാനത്താവളത്തിൽ എത്തിയില്ലെങ്കിൽ പുതിയ തൊഴിലുടമയെ കണ്ടെത്താമെന്നും നിർദ്ദേശം.
വിമാനത്താവളമുൾപ്പെടെ പ്രവേശന കവാടങ്ങളിൽ സ്പോൺസറോ, ബന്ധപ്പെട്ടവരോ എത്തി തൊഴിലാളിയെ ഏറ്റെടുക്കണം. അല്ലാത്തപക്ഷം മറ്റ് സ്പോൺസർമാരിലേക്ക് മാറാൻ ഗാർഹിക തൊഴിലാളികൾക്ക് അവകാശമുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. വീട്ടു ജോലിക്കാർക്ക് സംരക്ഷണം നൽകുന്ന കാരണങ്ങളുടെ പട്ടികയിലാണ് ഇക്കാര്യമുള്ളത്. ഇക്കാമ നൽകാതിരിക്കുക, രാജ്യത്തെത്തി രണ്ടാഴ്ചക്കുള്ളിൽ താമസ സൗകര്യം നൽകാതിരിക്കുക, വേതനം വൈകിപ്പിക്കുക, ഇക്കാമ പുതുക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ മറ്റൊരു സ്പോൺസറിലേക്ക് മാറാവുന്നതാണ്.
തൊഴിലാളിയുടെ സമ്മതമില്ലാതെ മറ്റൊരാൾക്ക് കൈമാറുവാൻ സ്പോൺസർക്ക് അനുവാദമില്ലന്നും നിർദേശത്തിൽ പറയുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായ ചുറ്റുപാടിൽ ജോലി ചെയ്യിക്കാൻ പാടില്ല. തൊഴിലുടമയോ, ബന്ധുക്കളോ മോശമായി പൊരുമാറുകയാണെങ്കിലും മറ്റൊരു സ്പോൺസറിലേക്ക് മാറാവുന്നതാണ്. തൊഴിലുടമ തൊഴിലാളിക്കെതിരെ വ്യാജ പരാതി നൽകിയാലും സ്പോൺസർ മാറ്റം അനുവദിക്കും.
തൊഴിലാളിയുടെ പരാതിയിൽ സ്പോൺസർ അനാവശ്യമായി ഇടപെട്ടാലും സ്പോണ്സർക്കെതിരെ നടപടിയുണ്ടാകും. തൊഴിലുടമക്കെതിരെ പരാതി ഉണ്ടായാൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഒന്നിലധികം തവണ ഹാജരാവാതിരുന്നാലും തൊഴിലാളിക്ക് അനുകൂല തീരുമാനം ഉണ്ടാവും.
യാത്ര, ജയിൽ, മരണം തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിൽ ഉടമ ഒഴിഞ്ഞു നിന്നാൽ തൊഴിലാളിക്ക് അനുകൂല വിധിയുണ്ടാവുന്നതാണ്. തുടർച്ചയായി മൂന്നു മാസം വേതനം നൽകാതിരുന്നാലും സ്പോൺസർക്കെതിരെ നടപടിയുണ്ടാകും. തൊഴിലാളിക്ക് 15 ദിവസത്തെ പരിശീലനം നൽകിയിരിക്കണം. ഇൗ കാലയളവിൽ ധാരണ പ്രകാരമുള്ള വേതനവും നൽകണമെന്നാണ് വ്യവസ്ഥ.
മേൽപ്പറഞ്ഞ നിബന്ധനകൾ സ്പോൺസർമാർ അനുസരിക്കാത്ത സാഹചര്യത്തിൽ തൊഴിലാളിക്ക് പുതിയ സ്പോൺസറിലേക്ക് മാറാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.