റിയാദ് : പ്രതിസന്ധി പരിഹരിക്കാൻ മുന്നോട്ടുവച്ച ഉപാധികളിൽ ഖത്തറിൻറെ പ്രതികരണം നിരാശാജനകമാണെന്നും അതിനാൽ അവർക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം തുടരുമെന്നും സൗദിയും സഖ്യ രാജ്യങ്ങളും.. ഖത്തർ വിഷയം ചർച്ച ചെയ്യാൻ കെയ്റോയിൽ ചേർന്ന സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്റ്റ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് പ്രതികരണം. കൂടുതൽ നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി അറിയിച്ചു.
തീവ്രവാദികളെ സഹായിച്ചുവെന്നാരോപിച്ച് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച ഉപാധികളിൻമേലുള്ള ഖത്തറിന്റെ മറുപടി ഇന്നലെയാണ് മധ്യസ്ഥരായ കുവൈറ്റിന് ലഭിച്ചത്. ഇത് ചർച്ച ചെയ്യുകയായിരുന്നു കെയ്റോയിൽ ചേർന്ന സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന്റെ മുഖ്യ അജണ്ട. ഖത്തറിൻറെ മറുപടി നിരാശാജനകമെന്ന് എല്ലാ രാജ്യ പ്രതിനിധികളും പറഞ്ഞു.
അതിനാൽ തന്നെ അവർക്ക് ഏർപ്പെടുത്തിയ ഉപരോധം തുടരുമെന്ന് സൗദി വിദേശകാര്യമന്ത്രി അറിയിച്ചു.
ഖത്തറിനെതിരേ സ്വീകരിക്കേണ്ട കൂടുതൽ നടപടികൾ പിന്നീട് യോഗം ചേർന്ന് തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാൻ ഖത്തർ ബാധ്യസ്ഥമാണ്. ജിസിസി വ്യവസ്ഥകളും യു.എൻ ചാർട്ടറും അവർ അനുസരിക്കണം. എന്നാൽ ഇക്കാര്യത്തിൻ അവരുടെ നിലപാടുകൾ ദൗർഭാഗ്യകരമാണ് എന്നും നേതാക്കൾ പറഞ്ഞു. ഇറാനുമായുള്ള ബന്ധം, തുർക്കിയുടെ സൈനിക സാന്നിധ്യം, മുസ്ലീം ബ്രദർഹുഡ് ഉൾപ്പെടെയുള്ള തീവ്ര സംഘടനകൾക്കുള്ള സഹായം എന്നിവ അവസാനിപ്പിക്കുക, അൽ ജസീറ ചാനൽ അടച്ചു പൂട്ടുക തുടങ്ങി 13 ആവശ്യങ്ങളാണ് ഖത്തറിനു മുന്നിൽ വച്ചിരുന്നത്.
ഉപാധികളിൽ ഖത്തറിൻറെ മറുപടി പ്രതികൂലമാണെങ്കിൽ അവരെ ജി.സി.സി കൂട്ടായ്മയിൽ നിന്നും പുറത്താക്കുമെന്ന് നേരത്തേ തന്നെ സൗദി സഖ്യരാജ്യങ്ങൾ അറിയിച്ചിരുന്നു. മേഖലയുടെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കുമായി സൗദി,കുവൈറ്റ്, ബഹ്റൈൻ, യു.എ.ഇ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായി 1981 ഗൾഫ് സഹകരണ കൗൺസിൽ – ജീ.സി.സി രൂപീകൃതമായത്.