മുംബൈ : അടിയന്തിരാവസ്ഥയെ പ്രമേയമാക്കുന്ന സിനിമയ്ക്കെതിരെ കോൺഗ്രസ് രംഗത്ത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടും സഞ്ജയ് ഗാന്ധിയോടും സാദൃശ്യമുള്ള കഥാപാത്രങ്ങൾ സിനിമയിലുണ്ടെന്നതാണ് കാരണം. മധൂർ ഭണ്ഡാർകറിന്റെ ചിത്രമായ ഇന്ദു സർക്കാറിന് നേരേയാണ് കോൺഗ്രസിന്റെ വിമർശനം. മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സഞ്ജയ് നിരുപമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് കത്തെഴുതിയത്.
ഭരത് ഷാ നിർമിച്ച് മധൂർ ഭണ്ഡാർക്കർ സംവിധാനം ചെയ്യുന്ന ചിത്രമായ ഇന്ദു സർക്കാറിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ദേശീയ നേതാക്കളെ സിനിമിയുടെ ട്രെയ്ലറിൽ നിന്ന് ഒഴിവാക്കണമെന്ന് മുംബൈ പിസിസി പ്രസിഡന്റ് സഞ്ജയ് നിരുപം സിബിഎഫ്സി ചെയർമാൻ പഹലാജ് നിഹലാനിക്കെഴുതിയ കത്തിൽ ആവശ്യപ്പെടുന്നു. സെൻസറിങ്ങിന് മുൻപേ ചിത്രം കോൺഗ്രസ്സ് പ്രതിനിധികൾക്കായി പ്രദർശിപ്പിക്കണമെന്നും കത്തിൽ പറയുന്നു.
ഇന്ത്യൻ രാഷ്ടീയ ചരിത്രത്തിലെ കറുത്ത ദിനങ്ങളായ അടിയന്തരാവസ്ഥാ കാലഘട്ടം സിനിമയാക്കുന്നത് പാർട്ടിക്ക്, തിരിച്ചടി ആയേക്കാമെന്ന ആശങ്കയാണ് ചിത്രത്തിനെതിരേ രംഗത്ത് വരാൻ കോൺഗ്രസ്സ് നേതാക്കളെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ സിബിഎഫ്സിയുടെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.