പാലക്കാട് : നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കെ കൃഷ്ണദാസിനെതിരെയുള്ള കേസ് ഒത്തു തീർപ്പാക്കാൻ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ നേതൃത്വത്തിൽ പാലക്കാട് ചെർപ്പുളശ്ശേരിയിൽ രഹസ്യ ചർച്ച നടന്നു . ഇരു വിഭാഗവും ആവശ്യപ്പെട്ടിട്ടാണ് ചർച്ച നടത്തിയതെന്നായിരുന്നു സുധാകരന്റെ വാദം , എന്നാൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഒത്തുതീർപ്പിനില്ലെന്നും മർദ്ദനമേറ്റ വിദ്യാർത്ഥി പറഞ്ഞു.
നെഹ്റു ഗ്രൂപ്പിന്റെ കീഴിലുളള ലക്കിടി ലോ കോളേജ് വിദ്യാർത്ഥി ഷഹീർ ഷൗക്കത്തലിയെ നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസും സംഘവും മർദ്ദിച്ച കേസ് ഒത്തുതീർക്കാനായിരുന്നു കോൺഗ്രസ് നേതാവ് കെ സുധാകരന്റെ നേതൃത്വത്തിൽ രഹസ്യ ചർച്ച നടന്നത് . പ്രാദേശിക കോൺഗ്രസ് നേതാവിനും നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന്റെ സഹോദരൻ കൃഷ്ണ കുമാറിനും ഒപ്പമാണ് ഇന്നലെ വൈകീട്ട് ചെർപ്പുളശ്ശേരി സ്വദേശിയും ബന്ധുവുമായ ചന്ദ്രന്റെ വീട്ടിൽ സുധാകരനെത്തിയത്.
പരാതിക്കാരനായ ഷഹീർ ഷൗക്കത്തലിയും ബന്ധുക്കളും ഈ വീട്ടിലെത്തിയതോടെ ഒത്തുതീർപ്പ് ചർച്ചയെക്കുറിച്ച് നാട്ടുകാർക്ക് സംശയമുയർന്നു. തുടർന്ന് യുവമോർച്ചാ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സുധാകരനും കൂട്ടർക്കും പുറത്ത് പോവാൻ സാധിച്ചില്ല . പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് സുധാകരന് പുറത്ത് പോവാൻ വഴിയൊരുക്കിയത്. ഇരുവിഭാഗവും ആവശ്യപ്പെട്ടതിനാലാണ് ഒത്ത് തീർപ്പിനെത്തിയതെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.
എന്നാൽ ബന്ധുക്കൾ പറഞ്ഞതിനെ തുടർന്നാണ് ചർച്ചക്ക് പോയതെന്നും കേസിൽ ഒരു തരത്തിലുളള ഒത്തു തീർപ്പിനുമില്ലെന്നും ഷഹീർ ഷൗക്കത്തലി പറഞ്ഞു.കോളേജിലെ ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയിലെത്തിച്ച് ഷഹീറിനെ മർദിച്ചുവെന്നാണ് കേസ് . പി കെ കൃഷ്ണദാസും നെഹ്റു ഗ്രൂപ്പ് പി ആർ ഒ സഞ്ജിത്ത് വിശ്വനാഥനുമുൾപ്പെടെ കേസിൽ 7 പ്രതികളാണുളളത്. .
ജിഷ്ണു കേസ് വിഷയത്തിൽ നെഹ്റു ഗ്രൂപ്പുമായുള്ള സിപിഎമ്മിന്റെ അവിശുദ്ധ സഖ്യം നേരത്തെ ചർച്ചയായിരുന്നു. വിവാദമായ കേസിൽ നെഹ്റു ഗ്രൂപ്പിന് വേണ്ടി കേസൊതുക്കാൻ കെ സുധാകരൻ രംഗത്തെത്തിയത് കോൺഗ്രസിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.