വയനാട് : സംസ്ഥാനത്തെ അരിവാൾകോശ രോഗികളെ ഭിന്നശേഷിക്കാരായി അംഗീകരിക്കണെമെന്ന ആവശ്യം ശക്തമാകുന്നു. ഇതുസംബനധിച്ച് ഐക്യ രാഷ്ട്ര സംഘടന കൺവെൻഷൻ പ്രമേയം ഭാരതം അംഗീകരിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് അരിവാൾ രോഗബാധിതരുടെ സംഘടന ആവശ്യപ്പെട്ടു .
കേരളത്തിലെ വനവാസി സമൂഹങ്ങളിൽ കാണുന്ന ജനിതക വൈകല്യമാണ് അരിവാൾ കോശ രോഗം , അഥവാ സിക്കിൾ സെൽ അനീമിയ വിളർച്ച , കരൾ സംബന്ധമായ അസുഖങ്ങൾ എന്നിവ ഇവരിൽ സാധാരണമാണ്. അതുകൊണ്ട് തന്നെ പൂർണ ആരോഗ്യമുള്ളവരെപ്പോലെ ജോലി എടുക്കാനോ, മറ്റു കാര്യങ്ങളിൽ ഏർപ്പെടാനോ ഇവർക്ക് സാധ്യമല്ല . ഈ സാഹചര്യത്തിലാണ് അരിവാൾ കോശ രോഗികളെ ഭിന്നശേഷിക്കാരായി പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നത് .
അരിവാൾ രോഗികൾക്ക് ഭിന്നശേഷിക്കാരുടെ പദവി നൽകണമെന്ന ആവശ്യം അംഗീകരിച്ച് ഐക്യ രാഷ്ട്ര സംഘടനാ കൺവെൻഷനിൽ ഇന്ത്യ അംഗമാണ് . ഹീമോഫീലിയ, അരിവാൾ രോഗികൾക്ക് ഭിന്നശേഷിക്കാർക്കുള്ള പരിഗണന നൽകണമെന്ന നിർദ്ദേശം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നല്കിക്കഴിഞ്ഞു . ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് നടപടി ഉടനുണ്ടാകണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയതായും സംഘടന ആവശ്യപ്പെട്ടു